ആലുവ: ഓണാവധിയുടെ മറവിൽ ആലുവ ജനറൽ മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച താത്കാലിക ഷെഡുകൾ ഒഴിപ്പിക്കുന്നതുമായി ആലുവ നഗരസഭയിലെ ഭരണപക്ഷ കൗൺസിലർമാരിലെ ഭിന്നത തീർക്കാൻ നാളെ പാർലമെന്ററി പാർട്ടി യോഗം ചേരും. വൈകിട്ട് നാലിന് ചെയർപേഴ്സൺ ലിസി എബ്രഹാമിന്റെ ചേമ്പറിലാണ് യോഗം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു, മണ്ഡലം പ്രസിഡന്റുമാരായ ഫാസിൽ ഹുസൈൻ, മുഹമ്മദാലി തോട്ടക്കാട്ടുകര എന്നിവരും പങ്കെടുക്കും. കൈയേറ്റം നോട്ടീസ് പോലും നൽകാതെ പൊളിപ്പിക്കണമെന്ന നിലപാടാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ ഉൾപ്പെടെയുള്ളവരുടേത്. എന്നാൽ കച്ചവടക്കാരുമായി ചർച്ച നടത്തിയ ശേഷം പൊളിപ്പിച്ചാൽ മതിയെന്ന നിലപാടാണ് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ പി.എം. മൂസാക്കുട്ടി ഉൾപ്പെടെയുള്ളവർക്ക്. ആലുവ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയാണ് മൂസാക്കുട്ടി. നഗരസഭയുടെ താത്പര്യമല്ല, കച്ചവടക്കാരുടെ താത്പര്യമാണ് മൂസാക്കുട്ടി സംരക്ഷിക്കുന്നതെന്ന് ഒരു കോൺഗ്രസ് കൗൺസിലർ 'കേരളകൗമുദി ഫ്ളാഷ്'നോട് പറഞ്ഞു.
മാർക്കറ്റിൽ കച്ചവടക്കാരുടെ കൈയേറ്റം എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി ഫ്ളാഷാണ് കൈയ്യേറ്റ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ നഗരസഭ എൻജിനിയറിംഗ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഒഴിപ്പിക്കാനെത്തിയെങ്കിലും കച്ചവടക്കാർ സംഘടിതമായി തടഞ്ഞു. നഗരസഭയുടെ നടപടി ചില ഭരണപക്ഷ കൗൺസിലർമാരിൽ നിന്നും ചോർന്നുകിട്ടിയ കച്ചവടക്കാർ മാർക്കറ്റിൽ സംഘടിക്കുകയായിരുന്നു. ഇതോടെ അധികൃതർക്ക് പിന്മാറേണ്ടി വന്നു.
നാല് ഷെൽട്ടറുകളാണ് കച്ചവടക്കാർ നിർമ്മിച്ചത്. മാർക്കറ്റിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. മാത്രമല്ല, പുതിയ കെട്ടിട സമുച്ചയത്തിൽ മുറി ലഭിക്കുന്നതിനായി അഡ്വാൻസ് നൽകി വർഷങ്ങളായി കാത്തിരിക്കുകയാണെന്നും ഷെഡ് നിർമ്മിച്ചവർ പറഞ്ഞു. നഗരസഭ ചെയർപേഴ്സനും സെക്രട്ടറിയും കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിൽ വ്യത്യസ്ഥ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
കൈയേറ്റം ഒഴിപ്പിക്കും
അനധികൃതമായ നിർമ്മാണം ഒരു കാരണവശാലും അനുവദിക്കില്ല. പൊലീസ് സംരക്ഷണയിൽ തിങ്കളാഴ്ച്ച ഒഴിപ്പിക്കും.
ടോബി തോമസ്
സെക്രട്ടറി
ചർച്ച ഒമ്പതിന്
ആലുവ ജനറൽ മാർക്കറ്റിൽ അനധികൃതമായി നിർമ്മിച്ച ഷെഡ് പൊളിക്കുന്നതിനായി കച്ചവടക്കാരുമായി ഒമ്പതിന് മുനിസിപ്പൽ ഓഫീസിൽ ചർച്ച നടത്തും. 7,8 തീയതികളിൽ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാലാണ് ചർച്ച ഒമ്പതിലേക്ക് മാറ്റിയത്. ചർച്ചക്ക് ശേഷം മറ്റ് നടപടികളെടുക്കും.
ലിസി എബ്രഹാം
ചെയർപേഴ്‌സൺ