കൊച്ചി: അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം സർവീസ് പുനരാരംഭിക്കാനിരിക്കെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) കൊച്ചി മെട്രോയുടെ യാത്ര നിരക്കുകൾ കുറച്ചു. നാളെ മുതൽ പുതിയ നിരക്കുകളിലായിരിക്കും സർവീസ്. ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കുറഞ്ഞ നിരക്കായ 10 രൂപയിൽ മാറ്റമില്ല. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും.
ടിക്കറ്റ് നിരക്ക് നാലു സ്ലാബുകളിൽ
നിരക്ക് സ്ലാബുകൾ നാലാക്കിയും കുറച്ചിട്ടുണ്ട്. 10, 20, 30, 50 ടിക്കറ്റ് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷൻ വരെയും 30 രൂപക്ക് 12 സ്റ്റേഷൻ വരെയും യാത്ര ചെയ്യാം. 12 സ്റ്റേഷനുകൾക്കപ്പുറമുള്ള യാത്രക്ക് 50 രൂപയായിരിക്കും നിരക്ക്. മിനിമം ചാർജിലും യാത്രാ പരിധിയിലും മാറ്റമില്ല. വീക്ക്‌ഡേ, വീക്കെൻഡ് പാസുകൾക്കും ഇളവുണ്ട്. 125 രൂപയുണ്ടായിരുന്ന വീക്ക്‌ഡേ പാസിന് 15 രൂപയും 250 രൂപയായിരുന്ന വീക്കെൻഡ് പാസിന് 30 രൂപയും കുറച്ചു.
പുതിയ കാർഡുകൾ
ലോക്ക്ഡൗണിൽ കാലാവധി പൂർത്തിയായ കൊച്ചി വൺ കാർഡുടമകൾക്ക് അധിക ഫീസില്ലാതെ പുതിയ കാർഡുകൾ നൽകും. പഴയ കാർഡിൽ തുക ബാലൻസുണ്ടെങ്കിൽ ഇത് പുതിയ കാർഡിലേക്ക് കൈമാറ്റാം. ഈ ആനുകൂല്യങ്ങൾക്ക് പുറമെ സെപ്തംബർ ഏഴു മുതൽ ഒക്ടോബർ 22 വരെ പുതുതായി കൊച്ചി വൺ കാർഡ് എടുക്കുന്നവർക്ക് ഇഷ്യൂ ഫീസായ 150 രൂപ ഇളവ് ലഭിക്കും. വാർഷിക ഫീസും (75), ടോപ് അപ് ഫീസും (5) അടയ്ക്കണം. നവംബർ ഏഴുവരെയുള്ള ടോപ് അപുകൾക്കാണ് ഫീസ് ഇളവ്. നിലവിൽ 12 രൂപയാണ് ഓരോ ടോപ് അപിനും ഫീസ് ഈടാക്കുന്നത്. 200 രൂപയാണ് കുറഞ്ഞ ടോപ് അപ്. ഡിസംബർ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ പർച്ചേസ് ചെയ്യുമ്പോൾ അമ്പത് ശതമാനം ഇളവും കൊച്ചി വാർഡ് കാർഡ് ഉടമകൾ ലഭിക്കും.