bridge-
പണി പൂർത്തിയാകാത്ത പെരുമ്പാവൂർ വല്ലം കടവ് പാലം

പെരുമ്പാവൂർ: സിനിമാപ്പാട്ട് പോലെയാണ് പെരുമ്പാവൂർ വല്ലം കടവ് പാലത്തിന്റെ അവസ്ഥ. ഇപ്പോൾ പൂർത്തിയാകും എന്ന് കരുതി ആളുകൾ കാത്തിരുന്നത് അഞ്ചുവർഷം! കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി പുഴയിൽ വെള്ളം കുറഞ്ഞത് മിച്ചം. 100 ദിവസത്തെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പെരുമ്പാവൂർ വല്ലം കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നു. പെരുമ്പാവൂർ ആലുവ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂർ നഗരസഭയിലെ വല്ലം പ്രദേശത്തെയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പെരിയാർ നദിക്ക് കുറുകെയുള്ളതാണ് വല്ലം കടവ് പാലം. കഴിഞ്ഞ അഞ്ച് വർഷമായി പണി തീരാതെ പാതി വഴിയിലാണ് പാലത്തിന്റെ നിൽപ്പ്.

പ്രളയം ചതിച്ചു,​ കരാറുകാർ പോയി

പണ്ട് മുതലേ ഇരു കരകളിലുള്ളവർ ആശ്രയിച്ചിരുന്നത് കടത്തു വഞ്ചികളെ ആയിരുന്നു. കാലവർഷങ്ങളിൽ കുത്തിയൊലിച്ച് പുഴ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന സമയത്ത് ജീവൻ പണയം വച്ചായിരുന്നു യാത്ര. അന്നു മുതലുള്ള കാത്തിരിപ്പാണ് പാലത്തിനു വേണ്ടി. ആലുവ എം.എൽ.എ. അൻവർ സാദത്തിന്റെ പരിശ്രമ ഫലമായാണ് പാലത്തിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്. എം.എൽ.എയുടെ പ്രഥമ വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പാലം പണിക്ക് തുടക്കമിട്ടത്. ഇരു കരകളിലും അപ്രോച്ച് റോഡുകൾ ആവശ്യമായ വീതിയിൽ ഉണ്ട്. കാഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ നിന്നും പാലം നേരെ കയറി വരുന്ന പെരുമ്പാവൂർ മേഖലയിലെ ഒക്കൽ പഞ്ചായത്ത് അതിർത്തിയിലേക്കാണെങ്കിലും ഇവിടെ നിന്നും തൊട്ടു ചേർന്നുള്ള വല്ലം കടവ് റോഡിലേക്ക് എത്തിചേരുന്നതിനുള്ള റോഡ് നിർമ്മാണത്തിനുള്ള സ്ഥലം സർക്കാർ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാലത്തിന്റെ മുഴുവൻ തൂണുകളുടെയും പെരുമ്പാവൂർ ഭാഗത്തെ നാല് സ്പാനുകളുടെയും പഞ്ചായത്ത് അതിർത്തിയിലെ ഒരു സ്പാനിന്റെയും പണി പൂർത്തിയായി കിടക്കുന്നുണ്ട്. ഇനി അവശേഷിക്കുന്നത് നാല് സ്പാനുകളുടെ നിർമ്മാണം മാത്രമാണ്.

ആദ്യം പാലം പണിക്ക് കരാർ എടുത്തവർ 2018ലെ പ്രളയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായതോടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. വീണ്ടും സർക്കാർ ഇടപ്പെട്ട് പുതിയ കരാറുകാരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പാലം പണി എത്രയും വേഗം പൂർത്തിയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.