കോലഞ്ചേരി: കൊവിഡിൽ എരിയാതെ ഉലകളും, കുലത്തൊഴിലും അന്യം നിന്ന് പോകുമോ? സൂചി പോലും വിൽക്കാതെയാണ് കൊല്ലക്കുടിലുകളിൽ ഓരോ ദിവസവും തള്ളി നീക്കുന്നത്. ആലയുടെ ചൂടിൽ ആയുധങ്ങൾ പതം വരുത്തി മൂർച്ചകൂട്ടുന്ന ഇവർ കൊവിഡിന്റെ ദൈർഘ്യം കൂടുന്തോറും ഏറെ വലയുകയാണ്. ഇക്കാലത്ത്
ആലയിൽ ആയുധങ്ങൾ കൊണ്ടുവരുന്നവരും കുറയുകയാണ്.നാട്ടിൽ കുടിപ്പണികൾ കുറയുന്നതാണ് കാരണം. തൊഴിലെടുക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും കാരണം കൊല്ലപ്പണിക്കാർ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നാലെ ഇടിത്തീ പോലെ കൊവിഡും.ഇരുമ്പ്, കരി എന്നിവയ്ക്കുണ്ടായ വിലക്കയറ്റവും ചിരട്ടയ്ക്കുള്ള ക്ഷാമവുമാണ് ഈ രംഗത്തെ പരമ്പരാഗത തൊഴിലാളികളെ കുഴക്കിയിരുന്നത്.ഈ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സർക്കാർ തലത്തിൽ നിന്ന് എന്തെങ്കിലും സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.സർക്കാർ സഹായവും സംരക്ഷണവും നൽകാൻ തയ്യാറാവുന്നില്ലെങ്കിൽ ഈ പാരമ്പര്യത്തൊഴിലും തൊഴിലെടുക്കുന്നവരും വൈകാതെതന്നെ വിസ്മൃതിയിലാവും.
ചിരട്ടയ്ക്ക് വില കൂടി
നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്‌കരണം നിലയ്ക്കുകയും ഉരിച്ചതേങ്ങ അതേപടി ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുകയും ചെയ്യുന്നതാണ് ചിരട്ടയ്ക്കും,ചിരട്ടക്കരിക്കും ക്ഷാമംനേരിടാൻ പ്രധാന കാരണം. ചിരട്ടക്കരിക്ക് ഇരട്ടിയിലധികം വിലയും കൂടി. വിപണിയിൽ നിന്ന് ചിരട്ടക്കരി ഏതാണ്ട് അപ്രത്യക്ഷമായനിലയാണ്. നാലുമാസം മുമ്പ് നൂറ് ചിരട്ടയ്ക്ക് അറുപത് മുതൽ എഴുപത് രൂപവരെയായിരുന്നു വില. ഇപ്പോൾ അത് നൂറ്റിയൻപത് രൂപവരെ എത്തി.
കൂലിയായി ലഭിക്കുന്നത് തുച്ഛം വരുമാനം
ഇരുമ്പിനും വിലകൂടി.ക്ഷാമം നേരിട്ടതോടെ ചിരട്ടയുള്ള സ്ഥലങ്ങൾ തേടിപ്പിടിച്ച് വാഹനങ്ങളിൽ എത്തിച്ച് കരിയാക്കിവേണം ഉലകൾ എരിയിക്കാൻ. റെഡിമെയ്ഡ് പണിയായുധങ്ങൾ വിപണിയിൽ സുലഭമായതിനാൽ ഉൽപാദനച്ചിലവിലുണ്ടായ വർദ്ധനയ്ക്ക് അനുസൃതമായി ഉൽപന്നങ്ങളുടെ വില കൂട്ടാനാകാത്ത സ്ഥിതിയുമുണ്ട്.
തൂമ്പയൊ, മൺവെട്ടിയോ മൂർച്ചകൂട്ടുന്നതിനുള്ള അദ്ധ്വാനം വളര കൂടുതലാണ്. കൂലിയായ് ലഭിക്കുന്നത് 80 രൂപ മാത്രമാണ്.
കല്ലേലിൽ കുഞ്ഞുമ്മോൻ