കളമശേരി: വത്സലാ മേനോൻ എന്ന വത്സല ടീച്ചർക്ക് ഹൃദയശ്വാസം പോലെയാണ് ഹിന്ദി. എഴുപതിന്റെ നിറവിലെത്തുമ്പോൾ താൻ സ്നേഹിച്ച ഭാഷയും രാഷ്ട്രഭാഷയായതിന്റെ എഴുപതാം വാർഷികത്തിലാണെന്നത് ടീച്ചറുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
1949 സെപ്റ്റംബർ 14 നാണ് പാർലമെൻ്റ് ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ച് 1950 ജനുവരി 26 ന് പ്രഖ്യാപിച്ചത്. ഹിന്ദി ഭാഷാപണ്ഡിതൻ ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സെപ്റ്റംബർ 14.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ഹിന്ദി അധികാരിയായി നിയമിതയായി എസ്റ്റേറ്റ് മാനേജരായി വിരമിച്ചെങ്കിലും വത്സല ടീച്ചർക്ക് വിശ്രമിക്കാൻ നേരമില്ല. ഹിന്ദി പ്രചാരണം തന്നെയാണ് മുഖ്യജോലി.
ഹിന്ദിയുമായി ബന്ധപ്പെട്ട് എന്തു സംശയം ചോദിക്കാം സമയവുംകാലവും പ്രശ്നമല്ല. ഒരു വാക്കിന് വിവിധ ഭാഷകളിലെ അർത്ഥം വ്യാഖ്യാനിച്ചു നൽകും. ടീച്ചറുടെ സഹായം തേടി സമീപിക്കുന്നവർ നിരവധിയാണ്.
ഭാഷയോട് സ്നേഹവും ഭക്തിയും വേണം എങ്കിലേ അതിലലിഞ്ഞു ചേരാനും പഠിക്കാനും പഠിപ്പിക്കാനും കഴിയൂ എന്നാണ് ടീച്ചറുടെ മതം.
ടീച്ചറെ പോലെ ഹിന്ദിയിൽ ബിരുദമില്ലെങ്കിലും ജീവിക്കാൻ വേണ്ടി ഹിന്ദി കേട്ടു പഠിച്ച് മിടുക്കരാകുന്നുണ്ട് മലയാളികൾ. അന്യസംസ്ഥാനക്കാരുടെ വരവ് അങ്ങിനെ ഒരു ഗുണം കൂടി ചെയ്തു. തെരുവുകച്ചവടക്കാർ പോലും ഹിന്ദി ഭാഷയെ അമ്മാനമാടുന്നു.
ഫാക്ട് കവലയിൽ വർഷങ്ങളായി ഹോട്ടൽ നടത്തുന്ന സോമൻ ചേട്ടൻ
ഉപജീവനത്തിന് വേണ്ടി ഹിന്ദി സ്വായത്തമാക്കിയതാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫാക്ടിൽ ജോലിക്കായെത്തിയ ഹിന്ദിക്കാരെ കൈകാര്യം ചെയ്ത അനുഭവം പിന്നീട് തുണയായി.