കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലെന്നോണം കുറുപ്പംപടി ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇന്നു മുതൽ ഒരാഴ്ചത്തേയ്ക്ക് അടയ്ക്കാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. രായമംഗലം അശമന്നൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മുടിക്കരായി മുതൽ പെരുമ്പാവൂർ നഗരസഭയുടെ അതിർത്തിയായ വട്ടോളിപ്പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടയ്ക്കുന്നത്. എന്നാൽ പച്ചക്കറി, പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രം ഇവിടെ തുറന്നു പ്രവർത്തിക്കും. ഇവയുടെ പ്രവർത്തനം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രമായിരിക്കും. കൊവിഡ് രോഗബാധിതരോട് അടുത്തിടപഴകിയവരും പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരും കുറുപ്പംപടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥിരം സന്ദർശകരായതിനാലാണ് കടകളടച്ച് പൂട്ടാൻ തീരുമാനമെടുത്തതെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ വ്യക്തമാക്കി. കഴിഞ്ഞ 2 ദിവസമായി 31 കൊവിഡ് പോസിറ്റീവ് കേസുകളാണ് രായമംഗലം പഞ്ചയാത്തിൽ റിപ്പോർട്ട് ചെയ്തത്. കുറുപ്പംപടി പള്ളിക്കമ്മറ്റിയിലുൾപ്പെടുന്ന ചിലർക്ക് രോഗബാധയുണ്ടായതിനെത്തുടർന്ന് മറ്റ് കമ്മിറ്റി അംഗങ്ങൾ സ്വയം നിരീക്ഷണത്തിലാണ്. ഈ യോഗത്തിൽ നിന്നാണ് കുറുപ്പംപടി മേഖലയിലെ ജില്ല പഞ്ചായത്തംഗം ഗ്രാമപഞ്ചായത്തിലെ ഒരു ജീവനക്കാരൻ, ഒരു കോൺട്രാക്ടർ തുടങ്ങിയവർക്ക് രോഗം പിടിപെട്ടതെന്ന് കരുതുന്നു. പഞ്ചായത്തിലെ 4ാം വാർഡിൽ തട്ടാംപുറംപടി ടാഗോർ മല റോഡ് കൂടാതെ കൂട്ടുമഠം കനാൽക്കവല വരെയുള്ള പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി.