വീണ്ടെടുത്തത് നശിപ്പിച്ച സൈബർ തെളിവുകൾ
വെളിപ്പെടുത്താത്ത മൂന്നു പ്രമുഖരുമായി സ്വപ്നയ്ക്ക് ബന്ധം
പഴയ മൊഴികൾ പലതും കല്ലുവച്ച നുണ
കൊച്ചി: ലൈഫ് ഭവന പദ്ധതിയിലെ കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്ന സുരേഷിന്റെ ആശയവിനിമയം സൈബർ ഫോറൻസിക് പരിശോധനയിലൂടെ എൻ.ഐ.എ വീണ്ടെടുത്തതോടെ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് എൻ.ഐ.എ സൂചിപ്പിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യാനിടയുണ്ട്.
സ്വപ്ന, സന്ദീപ് നായർ ഉൾപ്പെടെ അഞ്ചു പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്ന് തിരുവനന്തപുരം സി-ഡാക്കിലെ വിദഗ്ദ്ധരാണ് നിർണായക വിവരങ്ങൾ വീണ്ടെടുത്തത്. സ്വപ്‌ന നേരത്തെ നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്ന് എൻ.ഐ.എയ്ക്ക് ബോദ്ധ്യമായി. സ്വപ്‌ന ഒരിക്കലും വെളിപ്പെടുത്താതിരുന്ന മൂന്നു പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയങ്ങളും വീണ്ടെടുത്തിട്ടുണ്ട്.
ഇതോടെയാണ് സ്വപ്ന, സന്ദീപ് നായർ ഉൾപ്പെടെ അഞ്ചുപ്രതികളെ വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.സ്വപ്നയെ ചോദ്യംചെയ്തശേഷം മൂന്നു പ്രമുഖരെയും നോട്ടീസ് നൽകി വിളിച്ചുവരുത്തും. സ്വർണക്കടത്തിലെ രഹസ്യങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്വപ്ന ആശുപത്രി വിട്ടു
നെഞ്ചുവേദനയെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനാൽ ഇന്നലെ കൂട്ടുപ്രതികൾക്കൊപ്പം സ്വപ്‌നയെ എറണാകുളത്തെ പ്രത്യേക എൻ.ഐ,എ കോടതിയിൽ ഹാജരാക്കാനായില്ല. മറ്റു പ്രതികളെ ചോദ്യംചെയ്യാൻ എൻ.ഐ.എയ്ക്ക് വിട്ടുനൽകി. സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷം കസ്റ്റഡിയിൽ വിടുന്നത് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ സ്വപ്നയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഇൗ സാഹചര്യത്തിൽ വൈകാതെ സ്വപ്നയെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് എൻ.ഐ.എ കരുതുന്നത്.