പെരുമ്പാവൂർ: വർഷങ്ങളായി ശാപമോക്ഷം കാത്തൊരു ചിറ. പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കൂവപ്പടി പഞ്ചായത്തിലെ പടിക്കലപ്പാറയിലുള്ള റാങിയത്ത് ചിറയാണ് പഴയ പ്രതാപം കാത്തുകിടക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള അഞ്ചര ഏക്കർ വിസ്തൃതിയിലാണ് ചിറയും ചിറയോട് ചേർന്നുള്ള അനുബന്ധ സ്ഥലങ്ങളും. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസുകളിലൊന്നാണ് ഈ ചിറ. പാപ്പൻപടി, പിഷാരിക്കൽ, പടിക്കലപ്പാറ, കാവുംപുറം, തൊടാപറമ്പ്, കയ്യുത്തിയാൽ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കിണറുകളിൽ ജലനിരപ്പ് നിലനിർത്തുന്നത് ഈ ചിറയിലെ വെള്ളമാണ്. എല്ലാവർഷവും തൊഴിലുറപ്പ് തൊഴിലാളികൾ ചിറയിൽ നിന്ന് പായലുകൾ നീക്കം ചെയ്യാൻ ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രദമാകാറില്ല. നൂറു കണക്കിന് സമീപവാസികൾ ചിറയിൽ വന്ന് കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്തിരുന്നതാണ്. ചെളിയും പായലും നിറഞ്ഞതിന് ശേഷം ആളുകൾ വരാത്ത സ്ഥിതിയായി. ചിറയിൽ പായലും പുല്ലും നിറഞ്ഞ് ക്കിടക്കുന്നതിനാൽ സമീപമുള്ള കിണറുകളിൽ വെള്ളത്തിന് കളർ മാറ്റം ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
ഉണ്ട്, 62 ലക്ഷത്തിന്റെ പദ്ധതി
നൂറുകണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്താൽ മാത്രമെ ചിറ ശുചീകരിക്കാൻ കഴിയുകയുള്ളൂ. ചിറ നന്നാക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുഖേന 62 ലക്ഷം രൂപയുടെ പദ്ധതി നബാർഡിന് രണ്ട് വർഷം സമർപ്പിച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപ് സമർപ്പിച്ച പദ്ധതിയുടെ വിശദമായ പ്രൊജക്ട് നൽകണമെന്ന് നബാർഡ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒൻപതു മാസം മുമ്പ് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും നബാർഡിന് നൽകി. ചിറയുടെ സൗന്ദര്യവത്ക്കരണത്തിന്റെയും അനുബന്ധ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെയും ആദ്യഘട്ടമെന്ന നിലയിൽ ചിറയുടെ വടക്ക് ഭാഗത്ത് സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം ഫലവക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വയോജന സൗഹൃദ പകൽ വീടും വനിത പരിശീലന കേന്ദ്രവും നിർമിച്ചു. കൂടാതെ ഈ സാമ്പത്തിക വർഷത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചിറയുടെ കരയിൽ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൂവപ്പടി പഞ്ചായത്തിലെ കാർഷിക കർമ്മ സേനയുടെ ഓഫീസും ചിറയോട് ചേർന്ന് നിർമിച്ചു.
പദ്ധതിയിൽ ഉള്ളത്
ചിറയോട് ചേർന്നുള്ള വടക്ക് ഭാഗത്ത് ഏകദേശം 40 മീറ്റർ വീതിയിൽ വിശാലമായി കിടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് മനോഹരമായ ഉദ്യാനം നിർമ്മിക്കും. ഇരിപ്പിടങ്ങൾ നിർമ്മിക്കും. ചിറയോട് ചേർന്ന് നടപ്പാതയുണ്ടാക്കും. ചിറയിൽ പെഡൽ ബോട്ട് ഉൾപ്പെടെയുള്ള വിനോദ സാധ്യതകൾ ഉപയോഗപ്പെടുത്തും. ചിറയുടെ ഒരു ഭാഗത്ത് നീന്തൽ പരിശീലന സൗകര്യം ഏർപ്പെടുത്തും. മറ്റ് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തി വിനോദ കേന്ദ്രമാക്കി മാറ്റും.
നബാർഡിന് നൽകിയിട്ടുള്ള പദ്ധതിക്ക് അനുവാദം ലഭിക്കുന്ന മുറക്ക് എം.പിയുടെയും എം.എൽ.എയുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ചിറയുടെ ശുചീകരണവും അനുബന്ധ പ്രദേശങ്ങളുടെ വിനോദ സാധ്യതകളും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിച്ചാൽ കൂവപ്പടി പഞ്ചായത്തിലെ ഏറ്റവും ആകർഷകമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കി റാങിയത്ത് ചിറയെ മാറ്റാൻ കഴിയും.
മനോജ് മൂത്തേടൻ
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്