kns
പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വെങ്ങോല പഞ്ചായത്തിലെ പെരുമാനിയിൽ കെ.എൻ സുകുമാരന്റെ കൃഷിയിടത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

അറയ്ക്കപ്പടി: കൊവിഡ് പ്രതിസന്ധി കാലത്ത് അതിജീവനത്തിന്റെ കാർഷിക മാതൃകയാവുകയാണ് പച്ചത്തുരുത്ത് കാർഷിക പദ്ധതി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് വ്യാപനം മൂലം നേരിടാൻ പോകുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുകയും കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യം.

കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ട പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വെങ്ങോല പഞ്ചായത്തിലെ പെരുമാനിയിൽ കെ.എൻ. സുകുമാരന്റെ കൃഷിയിടത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്, ടി.എം കുര്യാക്കോസ്, എൻ. വിശ്വംഭരൻ, എം.പി സന്തോഷ്, വി.എച്ച് മുഹമ്മദ്, പി.എ മുക്താർ, എൻ.ബി ഹമീദ്, അഡ്വ. അരുൺ ജേക്കബ്, അഡ്വ. അനീഷ് പോൾ എന്നിവർ സംസാരിച്ചു.

ഇവിടെ ഒരേക്കർ സ്ഥലത്ത് വാഴ, ഇഞ്ചി, മഞ്ഞൾ, മുളകുകൾ, പാവലം, പടവലം, പയർ, കൂർക്ക, ചുരക്ക, കോവക്ക, കുമ്പളം എന്നീ ഇനങ്ങളാണ് വിളവെടുത്തത്. അരയേക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷിയും നടത്തുന്നുണ്ട്.

# കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

# മണ്ഡലത്തിലെ യുവ കർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും കൃഷി ചെയ്യുന്നതിനുള്ള അവസരമൊരുക്കും.

# തരിശുഭൂമിയിൽ കൃഷിചെയ്യുവാൻ താത്പര്യമുള്ളവർക്കും പരമാവധി പ്രോത്സാഹനം നൽകും.

# കാർഷിക ഉപകരണങ്ങളും ലഭ്യമാക്കും.

# എം.എൽ.എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ ഉൾപ്പെടെയുള്ളവ പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്.

# അടുത്ത ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ പരിധിയിലേക്കും വ്യാപിക്കും.

# വിദ്യാലയങ്ങളിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകളും തൈകളും ക്ലാസുകൾ ആരംഭിച്ചതിന് ശേഷം നൽകും.

# തരിശുഭൂമിയിൽ ജൈവ കൃഷി നടപ്പിലാക്കി വിദ്യാലയങ്ങൾ വഴി പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സാധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.