പട്ടിമറ്റത്ത് രുചികരമായ തനത് പലഹാരങ്ങൾ വിളമ്പുന്ന സദാനന്ദന്റെ ചായക്കടയെക്കുറിച്ച്

കോലഞ്ചേരി: കൊടിയുടെ നിറവും പാർട്ടിയും ഗ്രൂപ്പും ഈ കടയിലെത്തും വരെ മാത്രം. ഇവിടെ രുചി തേടി വരുന്നവരിലധികവും രാഷ്ട്രീയ നേതാക്കൾ. രാഷ്ട്രീയക്കാരുടെ ഇഷ്ടഭക്ഷണ കേന്ദ്രങ്ങളിലൊന്നായ പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട ആറു പതിറ്റാണ്ട് പിന്നിട്ടു. കൈപ്പുണ്യം കൈമുതലാക്കി പിതാവ് പൊത്താംകുഴിയിൽ കൃഷ്ണനാണ് പട്ടിമറ്റം ഇന്നത്തെ പട്ടിമറ്റമാകുന്നതിന് കാലങ്ങൾക്കു മുമ്പേ 1960ൽ ടൗണിലൊരു ചായപ്പീടിക തുറന്നത്. ദോശയും - ചമ്മന്തിയും, പരിപ്പുവട, ഉഴുന്നുവട, പപ്പടവട, പഴബോളി എന്നിവയായിരുന്നു മെനു. അതിനിന്നും മാറ്റമില്ല. അച്ഛനു കൈത്താങ്ങായി പത്താം വയസിൽ കടയിലെത്തിയതാണ് സദാനന്ദൻ. റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടിടങ്ങളിലേയ്ക്ക് മാറിയതൊഴിച്ചാൽ കടയിലെ മെനുവോ, പ്രവർത്തന രീതിയ്ക്കോ ഒരു മാറ്റവുമില്ല.

ഇവിടുത്തെ പലഹാര രുചിക്കൊപ്പമെത്താൻ പരിശ്രമിച്ചവരൊക്കെ പത്തി മടക്കി. രഹസ്യം പിതാവ് പകർന്ന കൈപ്പുണ്യമെന്നാണ് സദാനന്ദന്റെ പക്ഷം. ബർഗറും, പിസ്സയും സാൻഡ് വിച്ചും യുവ തലമുറയുടെ ഹരമായി മാറിയപ്പോഴും വൈകിട്ട് 'സദൂന്റെ' പലഹാരങ്ങൾ അവർക്കിന്നും ഹരമാണ്. ന്യൂ ജെൻ ഭാഷയിൽ നൊസ്റ്റാൾജിക് ഫുഡാണിത്.

പട്ടിമറ്റത്ത് വിവിധ പരിപാടികൾക്കായി വന്നു പോയ പ്രമുഖ നേതാക്കൾ വീണ്ടുമെത്തുമ്പോൾ അന്വേഷിച്ച ഏക ചായക്കടയും ഇതു തന്നെ. മുൻ എം.എൽ.എമാരായ പി.പി എസ്തോസ്, പി.ആർ ശിവൻ എന്നിവരും എ.പി വർക്കി, ഗോപി കോട്ടമുറിയ്ക്കൽ, സി.എൻ മോഹനനുമടക്കം ഇവിടുത്തെ രുചി പരീക്ഷിച്ചവരാണ്. എം.എൽ.എ മാരായിരുന്ന പി.പി തങ്കച്ചൻ, ടി.എച്ച് മുസ്തഫ, എം.പി വർഗീസ് ഇപ്പോഴത്തെ എം.എൽ.എ വി.പി സജീന്ദ്രനടക്കം പട്ടിമറ്റം വഴി പോയാൽ ഇവിടെ കയറാതിരിക്കില്ല.

അന്നന്ന് ഉണ്ടാക്കുന്ന പലഹാരങ്ങൾ വിറ്റു തീരും, ഒന്നും പിറ്റേന്നത്തേയ്ക്ക് ബാക്കി വയ്ക്കില്ല. രാവിലെ തുറക്കുന്ന കടയിൽ വില്പന വൈകിട്ടു മാത്രം. പലഹാര നിർമ്മാണവും, വില്പനയും കടയുടമ തന്നെ. ചീനച്ചട്ടിയൽ വിറകടുപ്പിൽ വെളിച്ചെണ്ണയിലാണ് പാചകം. ഇപ്പോൾ സഹായിക്കാൻ ഭാര്യയുമുണ്ട്. അറേബ്യനും, ചൈനീസും, ഇറ്റാലിയനും, നോർത്തും, സൗത്തും, കുഴിമന്തിയും അടക്കി വാഴുന്ന ഭക്ഷണ മേഖലയിൽ അന്നും ഇന്നും വ്യത്യസ്തമാണ് ഈ കട. കൊവിഡ് കാലമായതിനാൽ കടയിലിരുന്നുള്ള കഴിക്കൽ കുറഞ്ഞപ്പോൾ പാഴ്സലാണ് പ്രധാനം.