കോലഞ്ചേരി: അടുക്കളയിൽ ആശങ്കയുടെ തീ. സവാള വില വീണ്ടും കുതിപ്പിൽ. ഇന്നലെ വില്പന വില ഹാഫ് സെഞ്ച്വറി പിന്നിട്ടു. ഡബിൾ സെഞ്ച്വറി പിന്നിട്ട ചരിത്രവും മാസങ്ങൾക്കു മുമ്പ് സവാളയ്ക്കുണ്ട്.
കഴിഞ്ഞ ആഴ്ച വരെ മൂന്നു കിലോ അമ്പതിന് വിറ്റ സവാളയാണ് ഇന്നലെ കിലോ അമ്പതു കടന്നത്. ഒപ്പം മറ്റു പച്ചക്കറികളും കുതിപ്പിലാണ്. ലഭ്യത കുറഞ്ഞതാണ് പ്രശ്നം. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചു. തമിഴ്‌നാട്ടിൽ മഴ തുടരുകയാണെന്നും വില അടുത്ത ദിവസങ്ങളിലൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു.
ലോക്ക് ഡൗൺ, കൊവിഡ് കാരണമുണ്ടായ തൊഴിൽനഷ്ടം തുടങ്ങി വലിയ പ്രതിസന്ധിയിലൂടെയാണ് ജനം കടന്നു പോകുന്നത്. ഇതിനിടെയാണു വിലവർദ്ധന. നിലവിൽ പച്ചക്കറികൾക്ക് 5 മുതൽ 30 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.
ബീൻസ് 90
പയർ 65
ക്യാരറ്റ് 90
തക്കാളി 50
ഉരുളക്കിഴങ്ങ് 50
നേന്ത്രക്കായ 50
ചെറിയ ഉള്ളി 80
വെളുത്തുള്ളി 160
വെണ്ടയ്ക്ക 55
കാബേജ് 30
ബീറ്റ് റൂട്ട് 30