tourism1
എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, പാണിയേലി പോര്, പാണംകുഴി മഹാഗണി തോട്ടം, നെടുമ്പാറ ചിറ.

പെരുമ്പാവൂർ: കൊവിഡ് മൂലം ലോക്ക് വീണ വിനോദസഞ്ചാര മേഖല തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിത്വത്തിലായതോടെ വനം സംരക്ഷണ സമിതി ജീവനക്കാർ പട്ടിണിയിൽ. ലോക വിനോദ സഞ്ചാരദിനത്തിലും ആളൊഴിഞ്ഞ് അടച്ച് പൂട്ടിയിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞ ഏഴ് മാസമായി എന്ന് തുറക്കാനാകും എന്ന് നിശ്ചയമില്ലാത്ത നിലയിലാണ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, പാണിയേലി പോര് എന്നിവ മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. വനം വകുപ്പിനു കീഴിൽ ഫോറസ്റ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേന്ദ്രങ്ങളിൽ വർഷംതോറും ലക്ഷക്കണക്കിനര വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. തദ്ദേശീയരായ വന സംരക്ഷണ സമിതി അംഗങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഇതോടെ ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. സർക്കാർ ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച സഹായം ഇവർക്ക് ലഭ്യമായില്ല. കേരളത്തിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യം 2018 ലെ മഹാപ്രളയത്തോടെ ആരംഭിച്ചതാണ്. ടൂറിസം സീസണായ ഫെബ്രുവരി, മാർച്ച് മാസങ്ങൾ കൊവിഡ് വൈറസ് ഭീതിയിലാഴ്ന്ന് സഞ്ചാരികൾ എത്താതായപ്പോൾ ഏപ്രിലിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ മേഖലയ്ക് പൂട്ടു വീണു. ഇനി ഈ മേഖല പഴയ രീതിലാകാൻ നാളുകളെടുക്കും.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ പ്രദേശത്തെ പാണംകുഴി ഹരിത ബയോ പാർക്ക് പോലെയുള്ള സ്വകാര്യ സംരഭകരും വലിയ പ്രതിസന്ധി നേരിടുകയാണ്. നിരവധി ജീവജാലങ്ങളുടെ സംരക്ഷണം വലിയ സാമ്പത്തിക ബാധ്യതയാണ് ഇത്തരക്കാർക്ക് വരുത്തി വയ്ക്കുന്നത്.

നിവേദനം നൽകി

വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതി അംഗങ്ങൾക്ക് സഹായ ധനം പ്രത്യേകമായി നൽകണമെന്ന് വനം വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.പി. പ്രകാശ്, അംഗം സരള കൃഷ്ണൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.