കൊച്ചി: കോയമ്പത്തൂർ കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ നിർദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിൽ ഇടനിലക്കാരെ ഒഴിവാക്കണമെന്ന് അയ്യമ്പുഴ നിവാസികളോട് ജില്ലാ കളക്ടർ എസ്. സുഹാസ് അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് അങ്കമാലിക്ക് സമീപം അയ്യമ്പുഴവില്ലേജിൽ ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് ന്യായവും സുതാര്യവുമായ 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം (ലാറ) ആയിരിക്കും.
'ലാറ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആത്യന്തികമായ ഗുണഭോക്താക്കൾ ഭൂവുടമകൾ തന്നെയാകും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങൾക്കും ഭൂവുടമകൾ ഇടനിലക്കാരെയോ വ്യാജസഹായികളെയോ സമീപിക്കേണ്ട. ഏതാവശ്യത്തിനും സർക്കാരിനെ സമീപിക്കാം. മുഴുവൻ ഭൂവുടമകൾക്കും സ്വത്തിന് ന്യായവില ലഭിക്കും, പദ്ധതിയെപ്പറ്റിയും നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ജനപ്രധിനിധികളുടെയും വ്യവസായവകുപ്പ് പ്രതിനിധികളുടെയും യോഗം ചേരും.
അയ്യമ്പുഴ നിവാസികളിലേക്ക് ജനപ്രതിനിധികളിലൂടെ കൃത്യമായ വിവരങ്ങൾ എത്തുന്നതോടെ അഭ്യൂഹങ്ങൾക്ക് വിരാമമാകും. വ്യവസായവകുപ്പിന്റെ കീഴിലുള്ള പദ്ധതി പ്രദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതും പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.
മുതിർന്ന ഉദ്യോഗസ്ഥരെയും പൊതുപ്രതിനിധികളെയും അറിയാമെന്ന് സ്ഥലം ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ വഞ്ചിതരാകാതെ അധികാരികളോട് പരാതിപ്പെടണം. ആളുകളെ വഴിതെറ്റിക്കുന്നതിനായി വ്യാജപ്രചാരണം നടത്തുന്ന അനധികൃത ഇടനിലക്കാർക്കും സാമൂഹികവിരുദ്ധർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.