ayyappan
അയ്യപ്പൻ തന്റെ വീട്ടിൽ കുട്ട നെയ്ത്ത് തൊഴിൽ മുഴുകുന്നു

മൂവാറ്റുപുഴ: വാർദ്ധ്യക്യത്തിലും കുലതൊഴിൽ മറക്കാതെ ജീവനോപാദി മുതൽ കൂട്ടാക്കിയിരിക്കുകയാണ് എഴുപതുകാരനായ അയ്യപ്പൻ.കുട്ടികാലത്ത് പഠിച്ച കുലത്തൊഴിലാണ് കൊട്ടയും, മുറവും നെയ്തും.രാവിലെ തന്നെ ആരംഭിക്കുന്ന കുട്ട, മുറം നെയ്ത്ത് വൈകിട്ടു വരെ തുടരും. അരനൂറ്റാണ്ട് മുമ്പത്തെ പൊയ് പോയ കാർഷിക സമൃദ്ധിയുടെ കാലത്ത് പനമ്പു നെയ്ത്തിലൂടെയാണ് അയ്യപ്പൻ ഈ രംഗത്തേക്ക് വന്നത്. അച്ചനും അമ്മയ്ക്കുമൊപ്പം പനമ്പും, മുറവും, കുട്ടയും , കോരുകുട്ടയും അനേകം നെയ്തു. അക്കാലത്ത് പനമ്പിനും കുട്ടയ്ക്കും മുറത്തിനും ആവശ്യക്കാരേറെയായിരുന്നു. നെല്ലുണക്കാനും ,വാരാനും, പാറ്റാനും ഇവ മൂന്നും ആവശ്യമായിരുന്നു.കാലം മാറി നെൽകൃഷി തന്നെ അന്യം നിന്നുപോയ ഈ കാലത്ത് ഇതിനൊന്നും ആവശ്യക്കാരില്ല. ഈറ്റ കൊണ്ടുള്ള മുറം വാങ്ങുന്നതു തന്നെ പഴയ തലമുറയിൽ പെട്ടവരാണ്‌. പുതു തലമുറക്ക് പ്ലാസ്റ്റിക് മുറം മതി. എങ്കിലും പഠിച്ച തൊഴിൽ തുടരുകയാണ്.പുതുതായി ആരും പരമ്പരാഗതമായ ഈ തൊഴിൽ രംഗത്തേക്ക് വരുന്നില്ല. നമ്മുടെ കാലം വരെ ഇത് തുടരാനാണ് അവശതകൾക്കിടയിലും അയ്യപ്പന്റെ ആഗ്രഹം. പിന്നെ ഈറ്റയുടെ വില വർദ്ധനവും, ഈറ്റ കിട്ടാനില്ലാത്തതും തൊഴിലിനെ ബാധിക്കുന്നുണ്ട്. എട്ട് തണ്ടുള്ള ഒരു ഈറ്റക്ക് 20 രൂപയാണ് വില. ഈ വിലക്ക് ഈറ്റ വാങ്ങി ഉൽപ്പന്നങ്ങൾ നിർമ്മിച്ചാൽ ഒന്നും കിട്ടില്ലന്നും അയ്യപ്പൻ പറയുന്നു. എങ്കിലും പഠിച്ചതൊഴിൽ വിടാൻ അയ്യപ്പൻ തയ്യാറല്ല .

കുലത്തൊഴിൽ മുറുകെ പിടിച്ച്

ഈറ്റ വെട്ടി കുട്ടയും വട്ടിയും നെയ്ത് ഉപജീവനം നടത്തിയിരുന്ന രണ്ടാർകരയിലെ 60ഓളം കുടുംബങ്ങൾ തൊഴിൽ ഉപേക്ഷിച്ചു. എന്നാൽ വലിയ ആവശ്യക്കാർ അധികം ഇല്ലെങ്കിലും ഇടക്കിടെ കുട്ട ആരെങ്കിലുമൊക്കെ വാങ്ങാൻ എത്തുന്നു. മൂവാറ്റുപുഴ രണ്ടാർ പാടത്തിൽ അയ്യപ്പനെന്ന വൃദ്ധൻ പഠിച്ച കൈ തൊഴിൽ ഇന്നും കൈവിട്ടില്ല. ഇപ്പോഴും കുലതൊഴിലിൽ നിന്നു പിന്മാറാതെ കുട്ട നെയ്യുന്നത് അയ്യപ്പൻ മാത്രം.