കൊച്ചി: ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും ഏലൂർ മുനിസിപ്പാലിറ്റിയിലും സ്ഥിരതാമസക്കാരായ ആളുകളിൽനിന്നും പൊന്നാരിമംഗലത്ത് ടോൾ ഈടക്കാനുള്ള കരാറുകാരുടെ തീരുമാനം പിൻവലിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ടോൾ പ്ലാസയിൽ തൽസ്ഥിതി തുടരാനും പ്രദേശവാസികളിൽനിന്ന് ടോൾ ഇടക്കാനുള്ള തീരുമാനം പിൻവലിക്കാനും കളക്ടർ നിർദേശിച്ചു. ടോൾ ഇളവ് നൽകിയ പഴയ യോഗതീരുമാനങ്ങളിൽ കാര്യകാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അതിന് അനുസരിച്ചു കരാരുകാർക്ക് നിർദേശം നൽകാനും കളക്ടർ അറിയിച്ചു.
പ്രദേശവാസികളായ മുന്നൂറിലധികം കുടുംബങ്ങൾ വിട്ടുനൽകിയ സ്ഥലത്താണ് കണ്ടെയ്‌നർ റോഡ് നിർമിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങളുടെ സന്നദ്ധതയുടെ ഫലമായാണ് റോഡ് പ്രാവർത്തികമായത്. ഈ സാഹചര്യത്തിൽ പ്രദേശവാസികളിൽനിന്നും ടോൾ ഈടാക്കുന്നത് മാനുഷികമല്ല. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം.എൽ. എമാരായ എസ്. ശർമ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ജെ. വിനോദ് എന്നിവരും പങ്കെടുത്തു.