water
ആലുവ ഫ്ളൈഓവറിന് താഴെ അണ്ടർ പാസേജിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ട്

ആലുവ: ആലുവ മേല്പാലത്തിനടയിലെ വെള്ളക്കെട്ട് കാൽനട യാത്രക്കാരെ മാത്രമല്ല വാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു. ഒറ്റമഴയിൽ പോലും മേല്പാലത്തിനടിയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണ്. അശാസ്ത്രീയമായ രീതിയിൽ അണ്ടർ പാസേജുകൾ നിർമ്മിച്ചതും വെള്ളമൊഴുകി പോകാൻ കാനകളില്ലാത്തതുമാണ് പ്രധാന പ്രശ്നം.ആലുവയിൽ നിന്നും അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിയുന്ന ഭാഗത്താണ് കൂടുതൽ വെള്ളക്കെട്ട്. കളമശേരി ഭാഗത്ത് നിന്നും നഗരത്തിലേക്ക് വരുന്ന ബസുകൾ തിരിയുന്ന സ്ഥലവും വെള്ളക്കെട്ടാണ്. ചില ഭാഗങ്ങളിൽ ഒരടിയിലേറെ വെള്ളം ഉയരുന്നുണ്ട്. ബൈപ്പാസ് ഭാഗത്ത് നിന്നും കളമശേരി ഭാഗത്തേക്ക് പോകുന്ന ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവർ മെട്രോ സ്റ്റേഷന് മുമ്പിലെ സമാന്തര റോഡ് വഴി പുളിഞ്ചോട് കവലയിലെത്തി വേണം ദേശീയപാതയിൽ പ്രവേശിക്കാൻ. അതിനാൽ ഈ ഭാഗത്ത് സമാന്തര റോഡിലും വാഹനങ്ങളുടെ തിരക്കാണ്. ഭൂരിഭാഗം അണ്ടർ പാസേജ് ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. അതിനാൽ പലപ്പോഴും ഗതാഗതകുരുക്കുമുണ്ട്.ഈ ഭാഗത്ത് കൂടെ പോകുന്ന കാൽനട യാത്രക്കാർക്ക് ചെളിയഭിഷേകം ഉറപ്പാണ്. ഫുട്പാത്തിലൂടെ പോയാലും വാഹനങ്ങൾ പോകുമ്പോഴുള്ള ചെളി വെള്ളം വസ്ത്രങ്ങളിൽ പതിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.