കൊച്ചി: കണ്ടെയ്‌നർ ടെർമിനൽ റോഡിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാറുകാരന്റെ നീക്കം പൊളിഞ്ഞു. പ്രതിഷേധം കടുപ്പിച്ച് ജനപ്രതിനിധികളും പ്രദേശവാസികളും പ്രക്ഷോഭം കടുപ്പിച്ചതോടെ ജില്ലാ കളക്ടർ ഇടപെട്ട് ടോൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി.
ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലും ഏലൂർ മുനിസിപ്പാലിറ്റിയിലും സ്ഥിരതാമസക്കാരായ ആളുകളിൽ നിന്നും പൊന്നാരിമംഗലത്ത് ടോൾ ഈടക്കാനാണ് കരാറുകാർ തീരുമാനിച്ചത്. പതിവായി ഇതുവഴി കടന്നുപോകേണ്ടവർക്ക് വൻബാദ്ധ്യത വരുത്തുന്നതായിരുന്നു തീരുമാനം. രാഷ്ട്രീയദേദമില്ലാതെ ജനങ്ങൾ പ്രതിഷേധവുമായി ടോൾ പ്ളാസയിലെത്തിയതോടെ ജില്ലാ അധികൃതർ ഇടപെടുകയായിരുന്നു.
പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ടോൾ പ്ലാസയിൽ തൽസ്ഥിതി തുടരാനും പ്രദേശ വാസികളിൽ നിന്ന് ടോൾ ഇടക്കാനുള്ള തീരുമാനം പിൻവലിക്കാനും കളക്ടർ നിർദേശം നൽകി. ടോൾ ഇളവ് നൽകിയ പഴയ യോഗതീരുമാനങ്ങളിൽ കാര്യകാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അതിന് അനുസരിച്ചു കരാരുകാർക്ക് നിർദേശം നൽകുമെന്നും കളക്ടർ അറിയിച്ചു.
പ്രദേശവാസികളായ 300ൽ അധികം കുടുംബങ്ങൾ വിട്ടു നൽകിയ സ്ഥലത്താണ് കണ്ടെയ്‌നർ റോഡ് നിർമിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങളുടെ സന്നദ്ധതയുടെ ഫലമായാണ് റോഡ് പ്രവർത്തികമായത്. ഈ സാഹചര്യത്തിൽ പ്രദേശവാസികളിൽ നിന്നും ടോൾ ഈടാക്കുന്നത് മാനുഷികമല്ല. അതിനാൽ നിലവിലെ സ്ഥിതി അനുസരിച്ചു പ്രദേശവാസികൾക്ക് കുറഞ്ഞ തുകയിൽ മാസം തോറുമുള്ള പാസ്സ് അനുവദിക്കണം. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം.എൽ.എമാരായ എസ്. ശർമ, വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.ജെ. വിനോദ് എന്നിവരും പങ്കെടുത്തു.