കോലഞ്ചേടി: ഓടുന്തോറും നഷ്ടം കുതിക്കുന്നു, സ്വകാര്യ ബസുകൾ വീണ്ടും കട്ടപ്പുറത്തേയ്ക്ക്. ട്രിപ്പുകൾ വെട്ടിച്ചുരുക്കി, ഉച്ചയോട്ടമില്ല, ജീവനക്കാർ രണ്ടു പേർ മാത്രം, ശമ്പളവും പകുതിയാക്കി, ഞായറാഴ്ച സമ്പൂർണ 'ലോക്ക് ഡൗൺ', പണിക്കാരുടെ കുടുംബം പുലർത്താൻ വണ്ടിയോടിച്ചപ്പോൾ മുതലാളിയുടെ കുടുംബം പട്ടിണിയാകുന്നു . യാത്രക്കാരില്ല, വരുമാനത്തിൽ ഇടിവും, ഇന്ധന വില വർദ്ധനയും ചിലവ് കൂടുതലും.വണ്ടി ഓടിയാൽ നഷ്ടക്കണക്ക് മാത്രമേയുള്ളൂ. പിടിച്ചുനിൽക്കാനാവുന്നില്ല. ഇങ്ങനെ പോയാൽ നിരത്തിലുള്ള ബസുകൾകൂടി സർവീസ് നിർത്തിവെയ്‌ക്കേണ്ട അവസ്ഥയിലാണെന്ന് ബസുടമകൾ പറയുന്നു.

യാത്രക്കാരില്ല

കൊവിഡ് നിയന്ത്റണങ്ങളും പൊതുഗതാഗതസൗകര്യം ഉപയോഗിക്കാനുള്ള ആളുകളുടെ വിമുഖതയും ബസ് വ്യവസായത്തെ പിന്നോട്ടുവലിക്കുന്ന ഘടകങ്ങളിലൊന്നാണ്. യാത്രക്കാരാകട്ടെ ആരോഗ്യവകുപ്പ് നിർദേശങ്ങൾ വേണ്ടവിധം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മിനി​റ്റിന്റെ വ്യത്യാസത്തിൽ സ്റ്റാൻഡിൽനിന്ന് ട്രിപ്പ് തുടങ്ങുന്ന ബസുകൾക്ക് ഒന്നും ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ആളെക്കിട്ടാത്ത അവസ്ഥയാണ്.

ഇപ്പോഴും നിരത്തിലിറങ്ങാതെ ബസുകൾ

വൻ സാമ്പത്തികബാദ്ധ്യത ഭയന്ന് കോലഞ്ചേരി, പെരുമ്പാവൂർ മേഖലയിൽത്തന്നെ ഒട്ടേറെ ബസുകൾ ഇപ്പോഴും നിരത്തിലിറങ്ങിയിട്ടില്ല.ഡീസൽ വില വർദ്ധനവും വ്യവസായത്തെ പ്രതിസന്ധിയിലാക്കി.നൂറ് ലി​റ്റർ ഡീസൽ പ്രതിദിനം ആവശ്യമായ ബസുകളുടെ അധികച്ചെലവ് 550 രൂപയാണ്. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചും ലാഭമൊഴിവാക്കിയും സർവീസ് നടത്തുന്ന ബസുടമകളുടെ നഷ്ടത്തിന്റെ ആഴം ദിവസവും വർദ്ധിക്കുകയാണ്. എല്ലാം കഴിഞ്ഞ് 500 രൂപ കിട്ടിയാലായി. ബസിന്റെ മ​റ്റ് ചിലവുകൾക്ക് പണം കൈയ്യിൽ നിന്ന് കണ്ടെത്തേണ്ട സ്ഥിതിയാണ്.

ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കേണ്ട അവസ്ഥ

ആദ്യം യാത്ര നിരക്ക് വർദ്ധിപ്പിച്ചെങ്കിലും പിന്നീട് കുറച്ചു. ബസുകൾ പലതും ഓടാത്തതുകൊണ്ടാണ് ഓടുന്ന ബസുകളിൽ ഇത്രയെങ്കിലും യാത്രക്കാരുണ്ടാകുന്നത്.എല്ലാ ബസുകളും നിരത്തിലെത്തിയാൽ ഓരോ ബസിലേയും യാത്രക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതാകും.ഇപ്പോഴത്തെ നില തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കേണ്ടിവരുമെന്ന്

ജി.വിനോദ്കുമാർ,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കോലഞ്ചേരി മേഖല പ്രസിഡന്റ്