covid

കൊച്ചി: ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ പ്രിതിദിനതോത് ആയിരം കടന്നതോടെ സമൂഹം കടുത്ത ജാഗ്രതയിലേക്ക്.

വൈകിട്ട് കൊവിഡ് കണക്കുകൾ പുറത്തുവന്നതിനുശേഷം നഗരവും നാട്ടിൻപുറങ്ങളും ഏതാണ്ട് ആളൊഴിഞ്ഞ അവസ്ഥയിലായി. ആരും നിർബന്ധിക്കാതെ തന്നെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാനും വീടുകളിലേക്ക് മടങ്ങാനുമുള്ള തിരക്കിലായിരുന്നു ജനങ്ങൾ. ജില്ലയിൽ 1056 പേർക്കാണ് ഇന്നലെ രോഗംസ്ഥിരീകരിച്ചത്. പരിശോധയ്ക്ക് അയച്ച 1961 സാമ്പിളുകളിൽ 1822 എണ്ണത്തിന്റെ ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്. നേരത്തെ അയച്ച സാമ്പിളുകൾ ഉൾപ്പെടെ 1417 ഫലങ്ങൾകൂടി ലഭിക്കാനുമുണ്ട്. ഇതിനുപുറമേ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി 2572 സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7876 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചത്

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -8

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 896

• ഉറവിടമറിയാത്തവർ -140

• ആരോഗ്യ പ്രവർത്തകർ-6

• ഐ.എൻ.എച്ച്.എസ് -6

രോഗമുക്തി

ഇന്നലെ 263 പേർ രോഗമുക്തി നേടി. ഇതിൽ 256 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ഇതര സംസ്ഥാനക്കാരനും 6 പേർ മറ്റ് ജില്ലക്കാരുമാണ്.

23896 പേർ നിരീക്ഷണത്തിൽ

ഇന്ന് 1763 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23896 ആയി. ഇതിൽ 22123 പേർ വീടുകളിലും 144 പേർ കൊവിഡ് കെയർ സെന്ററുകളിലും 1629 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. നിരീക്ഷണ കാലയളവ് അവസാനിച്ച 1460 പേരെ നിരീക്ഷണപട്ടികയിൽ നിന്നും ഒഴിവാക്കി.

പരിശീലനം പൂർത്തിയായി

ഡോക്ടർമാർക്കും നേഴ്‌സ്മാർക്കുമുള്ള കൊവിഡ് ഐ.സി.യു പരിശീലത്തിന്റെ ആദ്യത്തെ ബാച്ച് പൂർത്തിയായി. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരികയാണ്. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്‌സമാരുമാണുള്ളത്. ഒരു ബാച്ചിന് ഏഴ് ദിവസത്തെ ഹാൻഡ്‌സ് ഓൺലൈൻ പരിശീലനമാണ് നൽകുന്നത്. ഇടപ്പിള്ളി ഐ. സി.ഡി .എസ് പ്രൊജക്റ്റ് ഓഫീസർമാർ അങ്കണവാടി വർക്കേഴ്‌സ് തുടങ്ങിയവർക്ക് കൊവിഡ് ബോധവല്കരണവും പ്രതിരോധപരിശീലനം നൽകി.

ബോധവത്കരണം

വാർഡ് തലത്തിൽ 4722 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതിയും വിലയിരുത്തി വരുന്നു.കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി നിരീക്ഷണത്തിൽ കഴിയുന്ന 215 പേർക്ക് ഇന്നലെ സേവനം നൽകി.