പഞ്ചായത്തംഗത്തിന്റെ പ്രാഥമിക പട്ടികയിൽ അറുപതോളം പേർ
തൊടുപുഴ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പി.ജെ. ജോസഫ് എം.എൽ.എയടക്കം അറുപതോളം പേർ സ്വയം നിരീക്ഷണത്തിൽ പോയി. കരിങ്കുന്നം പ്രസിഡന്റ്, സെക്രട്ടറി, പ്ലാൻ ക്ലർക്ക് എന്നിവരും മുഴുവൻ പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തിൽ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ആഫീസ്, കൃഷി ആഫീസ്, മൃഗാശുപത്രി, ബാങ്ക് എന്നിവയെല്ലാം അണുവിമുക്തമാക്കിയ ശേഷം അടച്ചു. ചൊവ്വാഴ്ച മുതൽ ഈ ആഫീസുകൾ തുറന്നു പ്രവർത്തിക്കും. പഞ്ചായത്തംഗത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇതുവരെ അറുപതോളം പേരെ കണ്ടെത്തി. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഈ പഞ്ചായത്തംഗവും പങ്കെടുത്തിരുന്നു. എം.എൽ.എയെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാർ ശേഖരിച്ചു വരികയാണ്. രോഗം പിടിപെട്ട അംഗം കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതോടെയാണ് മുഴുവൻ അംഗങ്ങളും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്.