സമുച്ചയങ്ങൾ കട്ടപ്പന , കാഞ്ചിയാർ, വാത്തിക്കുടി എന്നിവടങ്ങളിൽ

ആറുമാസത്തിനുളളിൽ തന്നെ നിർമാണം പൂർത്തീകരിക്കും

ഇടുക്കി: ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതർക്ക് ഇടുക്കി ജില്ലയിൽ മൂന്ന് ഭവന സമുച്ചയങ്ങൾ കൂടി ഉയരുന്നു.കട്ടപ്പന , കാഞ്ചിയാർ, വാത്തിക്കുടി എന്നിവിടങ്ങളിലെ സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എം എം മണി ,ഡീൻ കുര്യാക്കോസ് എം പി,റോഷി അഗസ്റ്റിൻ എംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, ത്രിതല സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കട്ടപ്പനയിൽ നഗരസഭയുടെ കൈവശമുള്ള 156 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയമാണ് നിർമിക്കുന്നത്. കാഞ്ചിയാർ പഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 233 സെന്റ് സ്ഥലത്ത് 44 കുടുംബങ്ങൾക്ക് താമസിക്കാം. 7.2 കോടി രൂപയാണ് നിർമ്മാണ ചെലവ്. വാത്തിക്കുടി പഞ്ചായത്തിൽ റവന്യൂവകുപ്പിന്റ 144 സെന്റ് ഭൂമിയിൽ 28 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഭവന സമുച്ചയം നിർമ്മിക്കുന്നതിന് 4.78 കോടി യാണ് നിർമാണ ചെലവ്. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനും വിജ്ഞാനത്തിനും മാനസിക ഉല്ലാസത്തിനുമുള്ള കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഭവന സമുച്ചയം. പ്രകൃതി വിഭവങ്ങൾ പരമാവധി കുറച്ച് പ്രീഫാബ് ടെക്‌നോളജിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

കേരളത്തിൽ ആദ്യം

അടിമാലിയിൽ

ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യത്തെ ഭവന സമുച്ചയം അടിമാലിയിലാണ് പൂർത്തീകരിച്ചത്. 217 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ 44 പേർക്കുള്ള ഭവന സമുച്ചയ നിർമ്മാണം പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയിൽ ആകെ അഞ്ച് ഭവന സമുച്ചയങ്ങളാണ്. ലൈഫ് മിഷന്റെ ഭാഗമായി ഒരുക്കുന്നത്. ജില്ലയിൽ ഇതുവരെ 15335 വീടുകൾ പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവന രഹിതരുടെ വിഭാഗത്തിലെ 2700 വീടുകളുടെ നിർമ്മാണം വിവിധഘട്ടങ്ങളിലായി പുരോഗമിക്കുന്നു. ഇതിന്റെ നിർമ്മാണ പ്രവൃത്തിയും ഉടൻ ആരംഭിക്കുന്നതാണ്.