ഇടുക്കി: ബോഡിമെട്ട് ചെക്‌പോസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ തൊഴിലാളികളും യാത്രക്കാരും ചേർന്ന് മിന്നൽ ഉപരോധം നടത്തി. തുടർന്ന് രണ്ട് മണിക്കൂറോളം തമിഴ്നാട്ടിലേയ്ക്ക് കടക്കാനാകാതെ നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങിക്കിടന്നു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കുമളി ചെക്‌പോസ്റ്റ് വഴി മാത്രമാണ് ഇടുക്കി ജില്ലാ ഭരണകൂടം പാസ് അനുവദിക്കുന്നത്. എന്നാൽ ബോഡിമെട്ട് ഉൾപ്പെടെയുള്ള മറ്റ് അതിർത്തികൾ വഴിയും നിരവധി യാത്രക്കാർ കേരളത്തിലേയ്ക്ക് കടന്നു വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോഡിമെട്ട് ചെക്‌പോസ്റ്റിൽ സന്ദർശനം നടത്തിയ മുല്ലപ്പെരിയാർ ഡിവൈ.എസ്.പി നന്ദനൻ പിള്ള ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് ശാന്തമ്പാറ പൊലീസിന് നിർദേശം നൽകി. തുടർന്ന് ഇന്നലെ രാവിലെ മുതൽ അതിർത്തി കടന്നു വരുന്നവരുടെ പാസ് ഉൾപ്പെടെ പരിശോധിക്കുകയും ചരക്ക് വാഹനങ്ങൾക്ക് മാത്രമായി പ്രവേശനം ചുരുക്കുകയും ചെയ്തു. ഇതു മൂലം നിരവധിപ്പേർക്ക് കേരളത്തിലേയ്ക്ക് കടക്കാനായില്ല. ഇതിൽ പ്രകോപിതരായവർ ചേർന്ന് റോഡ് ഉപരോധിക്കുകയായിരുന്നു. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി യാത്രക്കാരുമായി ചർച്ച നടത്തി. ഉപരോധ സമരം നടത്തിയവരുടെ ആവശ്യം ജില്ലാ കളക്ടറെ അറിയിച്ചു. ഇദ്ദേഹം നൽകിയ നിർദേശപ്രകാരം ഹ്രസ്വ സന്ദർശന പാസ് ഉള്ളവരെ പ്രവേശിപ്പിക്കാൻ അനുമതി നൽകി. തുടർന്നാണ് ഉപരോധം അവസാനിച്ചത്.