കാസർകോട്: കേരള അതിർത്തിയിൽ ജ്യോത്സ്യരുടെ വീടിന് നേരെ ഗുണ്ടാസംഘം വെടിവയ്പ്പ് നടത്തിയെന്ന പ്രചാരണത്തിൽ ദുരൂഹത. മഞ്ചേശ്വരം ഇൻസ്‌പെക്ടർ പി. അനൂപ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും വെടിവയ്പ്പ് നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ഉപ്പള കൈക്കമ്പയിലെ ജ്യോത്സ്യന്റെ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി 9.30 ഓടെ രണ്ട് തവണ അജ്ഞാത സംഘം വെടിയുതിർത്തതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

അതേസമയം വെടിവയ്പ്പ് സംഭവത്തിൽ പരാതിയില്ലെന്ന നിലപാടാണ് കുടുംബത്തിനുമുള്ളത്. രാത്രി എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെന്നും ഒന്നും കണ്ടെത്തിയില്ലെന്നുമാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. അതേസമയം പത്ത് മിനുട്ട് ഇടവിട്ട് രണ്ടുതവണ വെടിയൊച്ച കേട്ടുവെന്നാണ് ഒരു കിലോമീറ്റർ ദൂരത്തിൽ വരെ താമസിക്കുന്ന നാട്ടുകാർ പറഞ്ഞത്. എന്നാൽ വീടിന് പോറലുകളൊന്നും പറ്റിയതായി കണ്ടെത്താനും സാധിച്ചിട്ടില്ല. കർണാടകയിൽ സ്ഥിരമായി ജ്യോതിഷവുമായി ബന്ധപ്പെട്ടു പോകുന്ന ജ്യോത്സ്യർക്ക് അവിടെ നല്ല ബന്ധമുണ്ടെന്ന് പറയുന്നുണ്ട്.

അതേസമയം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വീടിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയ കാഞ്ഞങ്ങാട് രജിസ്‌ട്രേഷനുള്ള കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് അക്രമിസംഘത്തിന്റേതാണെന്നാണ് സംശയം. വെടിവയ്പ്പുണ്ടായ പ്രദേശം കണ്ടെയ്ൻമെന്റ് സോണാണ്. റോഡ് അടച്ചിട്ടതിനാൽ വെടിവയ്പ്പുണ്ടായ വീടിന് 60 മീറ്റർ അകലെ കാർ നിർത്തി നടന്നെത്തിയാണ് സംഘം വെടിയുതിർത്തതെന്ന നിഗമനമാണ് പൊലീസിനുള്ളത്. എന്നാൽ കാർ ബന്തിയോട്ടെ സർവീസ് സെന്ററിൽ വെച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാൽ റോഡരികിൽ നിർത്തിയതാണെന്നും പറഞ്ഞ് ഇന്നലെ രാവിലെ രണ്ട് പേർ എത്തിയിരുന്നു. എന്നാൽ പൊലീസ് കാർ വിട്ടുനല്കാൻ തയ്യാറായില്ല. ഈ വാഹനത്തിൽ ചിലർ പത്ത് ദിവസത്തോളമായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു.