rupee

കണ്ണൂർ: വായ്പകൾക്ക് പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം അവസാനിച്ചതോടെ വിദ്യാഭ്യാസ വായ്പ എടുത്തവർ അങ്കലാപ്പിൽ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠനം കഴിഞ്ഞയുടൻ ജോലിയിൽ പ്രവേശിച്ചവരിൽ പലരുടെയും ജോലി നഷ്ടമായിട്ടുണ്ട്. ജോലി ലഭിക്കാത്തവരും നിരവധിയാണ്. മോറട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകാരുടെ മാനസിക പീഡനത്തിന് ഇരയാകുകയാണ് ഇവരിൽ പലരും.

കേരളത്തിൽ രണ്ടു ലക്ഷത്തിലധികം പേർ വിദ്യാഭ്യാസ ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. കണ്ണൂർ ജില്ലയിൽ മുപ്പതിനായിരത്തോളം പേർ വരും. ബാങ്കിൽ നിന്നുള്ള നിരന്തര ഫോൺ വിളികൾ ഇവരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്.

വിദ്യാഭ്യാസ വായ്പ എടുത്തവരെ കരപറ്റിക്കാൻ 2017 ൽ സർക്കാർ ഇ.എൽ.ആർ.എസ് എന്ന സ്കീം കൊണ്ടുവന്നിരുന്നെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ച സ്ഥിതിയിലാണ്. സ്കീം പ്രകാരം വിദ്യാഭ്യാസ വായ്പയ്ക്ക് ആശ്വാസമായി 900 കോടി രൂപ സർക്കാർ പാസാക്കിയിരുന്നു.പലിശയും പിഴപ്പലിശയും എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറായാൽ വായ്പയുടെ 40 ശതമാനം വിദ്യാർത്ഥിയും 60 ശതമാനം സർക്കാരും അടച്ച് തീർക്കുമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ വെറും 135 കോടി രൂപ മാത്രമാണ് സർക്കാർ നൽകിയത്. തുടർച്ചയായ പ്രളയം കാരണമാണ് ബാക്കി തുക അനുവദിക്കാൻ സാധിക്കാത്തതെന്നാണ് സർക്കാരിന്റെ മറുപടി. കൊവിഡിനെ തുടർന്ന് തൊഴിൽ ലഭിക്കാത്ത സ്ഥിതിയായതോടെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുവദിക്കുന്ന കുട്ടികൾക്ക് വായ്പ വലിയ ഭാരമായി മാറുകയാണ്. ഈ സാഹചര്യത്തിൽ സർക്കാ‌ർ സ്കീം പ്രകാരമുള്ള തുക ഉടൻ അനുവദിക്കണമെന്നും മോറട്ടോറിയം രണ്ടു വർഷം കൂടി നീട്ടി വായ്പ പലിശരഹിതമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

എല്ലാവിഭാഗങ്ങൾക്കും ആനുകൂല്യമില്ല

നിലവിൽ 16 ശതമാനം വരെ പലിശയാണ് വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്നത്. ഇത് വലിയ ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഇ.എൽ.ആർ.എസ് സ്കീം പ്രകാരം മെറിറ്റ് സീറ്റിൽ പഠിച്ച കുട്ടികൾക്ക് മാത്രമാണ് അനുകൂല്യം നൽകുന്നത്. മാനേജ്മെന്റ് സീറ്റിൽ പഠിച്ച കുട്ടികൾക്കും ലഭിക്കത്തക്ക രീതിയിൽ വായ്പയെടുത്ത മുഴുവൻ പേർക്കും സ്കീമിലൂടെ ആനുകൂല്യം കിട്ടണമെന്നാണ് ആവശ്യം.

ഇ.എൽ.ആർ.എസ് സ്കീം പ്രകാരം പാസ്സാക്കിയ തുക സർക്കാർ ഉടൻ അനുവദിക്കണം. കൊവിഡിനെ തുടർന്ന് ഉണ്ടായിരുന്ന ജോലി പലർക്കും നഷ്ടമായിട്ടുണ്ട്. ബാങ്കുകൾ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് പലരെയും മാനസികമായി തളർത്തുകയാണ്

- പ്രകാശൻ കണ്ണാടി വെളിച്ചം, എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസി‌ഡന്റ്

വിദ്യാഭ്യാസവായ്പ എടുത്തവർ

സംസ്ഥാനത്ത് 2 ലക്ഷം

കണ്ണൂർ ജില്ലയിൽ 30000

മോറട്ടോറിയം അവസാനിച്ചത് ആഗസ്റ്റ് 31ന്