പഴയങ്ങാടി:വെങ്ങരയിലെ സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്ന ഇ.എം.എസ്. മന്ദിരവും വായനശാലയും ആക്രമിച്ച് തീയിട്ട കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാത്ത പഴയങ്ങാടി പൊലീസിനെതിരെ മാടായി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. വെങ്ങര, കീയച്ചാൽ,വണ്ണംതടം എന്നിവിടങ്ങളിൽ പാർട്ടിയുടെയും വർഗ്ഗ ബഹുജന സംഘടനകളുടെയും കൊടിയും കൊടിമരങ്ങളും വ്യാപകമായി തകർത്തിരുന്നു.
പാർട്ടിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി കളവ് നടത്തിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ലെന്ന് സി.പി.എം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് 5 പരാതികൾ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ നൽകി. പ്രതികളെ സംബന്ധിച്ച വ്യക്തമായ സൂചനകൾ അതിൽ ഉണ്ടെങ്കിലും 23 ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.
കേസെടുക്കാൻ പോയിട്ട് പ്രതികളെ ചോദ്യം ചെയ്യാൻ പോലും പഴയങ്ങാടി പൊലീസ് തയ്യാറായിട്ടില്ല. പരാതിക്കാരിൽ നിന്നും മൊഴി എടുക്കാനുള്ള സാമാന്യ മര്യാദ പോലും പൊലീസ് കാട്ടിയില്ലെന്നാണ് ആക്ഷേപം. ഡി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ ആക്രമിക്കപ്പെട്ട ഓഫീസിനു സമീപത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ക്ലബ്ബിൽ യോഗം ചേർന്നാണ് അക്രമങ്ങൾ ആസൂത്രണം ചെയ്തതെന്ന് സി.പി.എം ആരോപിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസിന് നാട്ടിൽ സമാധാനം ഉണ്ടാക്കാനാവില്ല. പഴയങ്ങാടി പൊലീസിന്റെ നിലപാട് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. ഇത് എൽ.ഡി.എഫ് സർക്കാരിന്റെ പൊലീസ് നയത്തെ അട്ടിമറിക്കാനാണ്. ഇതിനെതിരെ ബഹുജന വികാരം ഉയർന്നുവരണമെന്ന് മാടായി ലോക്കൽ കമ്മിറ്റി ആവശ്യപെട്ടു.