കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി അടുത്തയാഴ്ച മുതൽ കൊവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സാകേന്ദ്രമായി മാറും. ജില്ലയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നതും ഐ.സി.യു അടക്കമുള്ള ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഈ നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
അത്യാസന്ന നിലയിലുള്ള കൊവിഡ് രോഗികൾക്കായി 100 ബെഡുള്ള ഒരു വാർഡ് സജ്ജീകരിക്കും. അഞ്ച് വെന്റിലേറ്ററുകൾ ഇവിടെ ഒരുക്കും. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമൊരുക്കുന്നത്. വാർഡിൽ സെൻട്രലൈസ്ഡ് ഓക്സിജൻ സപ്ലൈ ഉണ്ടാകും. ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതക്കുറവും വിലക്കൂടുതലും മൂലമാണ് ഈ തീരുമാനം.
കൊവിഡ് ബാധിച്ച ഗർഭിണികളുടെ പ്രസവം ഉൾപ്പെടെയുള്ള ചികിത്സയും ആശുപത്രിയിൽ നൽകും. നിലവിൽ ജില്ലയിൽ എവിടെയും കൊവിഡ് ബാധിതരായ ഗർഭിണികൾക്ക് പ്രസവ ചികിത്സയില്ല. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജാണ് ഏക ആശ്രയം. കൊവിഡ് ബാധിച്ച വൃക്കരോഗികൾക്ക് ഡയാലിസിസ് സൗകര്യവും ഇവിടെയുണ്ടാകും. കൊവിഡ് ബാധിച്ച ഹൃദ്രോഗികൾക്കും ഇവിടെ ചികിത്സയുണ്ടാകും. എന്നാൽ ആൻജിയോപ്ലാസ്റ്റി വേണ്ടവരെ പരിയാരം മെഡിക്കൽ കോളജിലേക്ക് അയയ്ക്കും. കൊവിഡ് രോഗികളായ കാൻസർ രോഗികൾക്ക് കീമോ തെറാപ്പി അടക്കമുള്ള ചികിത്സയും ഇവിടെ നൽകും. അപകടങ്ങളിൽ പരിക്കേൽക്കുന്ന കൊവിഡ് രോഗികൾക്കുള്ള ശസ്ത്രക്രിയയും ഇവിടെ ചെയ്യും.
മറ്റു രോഗികൾക്ക് ചികിത്സ ഇവിടെ
കൊവിഡ് ബാധിതരല്ലാത്ത രോഗികളുടെ ചികിത്സയ്ക്കായി നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ലക്ഷ്മി മേഗൻ ആശുപത്രി, പെരിയ സി.എച്ച്.സി, ആനന്ദാശ്രമം പി.എച്ച്.സി, പൂടംകല്ല് താലൂക്ക് ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും. കാൻസർ, നേത്രരോഗം, ത്വക്ക് രോഗം, ശിശുരോഗം, ജനറൽ മെഡിസിൻ എന്നിവയുടെ ഒ.പി നീലേശ്വരം താലൂക്ക് ആശുപത്രിയിലായിരിക്കും. കീമോ തെറാപ്പിക്കുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രസവചികിത്സ പൂർണമായും ലക്ഷ്മി മേഗൻ ആശുപത്രിയിലായിരിക്കും. എൻ.ഐ.സിയു അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഫിസിയോ തെറാപ്പി, ഓർത്തോ എന്നിവയുടെ ചികിത്സ പെരിയ സിഎച്ച്സിയിലായിരിക്കും. ശസ്ത്രക്രിയകൾ കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തും. കാസർകോട് ജനറൽ ആശുപത്രി, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ഡയാലിസിസ് നടത്തും. ആനന്ദാശ്രമം, പള്ളിക്കര പി.എച്ച്.സികളിൽ ഇ.എൻ.ടി വിഭാഗം പ്രവർത്തിക്കും. അഡ്മിറ്റ് ചെയ്യപ്പെടേണ്ട രോഗികളെ പൂടംകല്ല്, നീലേശ്വരം താലൂക്ക് ആശുപത്രികളിലായി ചികിത്സിക്കും. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ ആനന്ദാശ്രമം പി.എച്ച്.സിയിൽ പ്രവർത്തിക്കും. ബല്ല സ്കൂളിന് സമീപത്തെ വയോജനമന്ദിരത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തിക്കും.