കാഞ്ഞങ്ങാട്: സ്വന്തമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ച പതിനാലുകാരൻ താരമായി.സെന്റ്. വെള്ളരിക്കുണ്ട് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി അർണോൾഡ് ജയിംസാണ് സ്വപ്രയത്‌നം കൊണ്ട് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമ്മിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങളിലും പങ്കാളിയാവുകയെന്ന ആശയത്തിൽ നിന്നാണ് അർണോൾഡിന് സ്വന്തമായി ഒരു ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീൻ നിർമ്മിക്കുവാൻ പ്രചോദനം ലഭിച്ചത്. ഇതിനായി വീട്ടിൽ നിന്ന് കിട്ടാവുന്ന പാഴ് വസ്തുക്കൾ ശേഖരിച്ചു, അനുബന്ധ സാധനങ്ങൾ വെളിയിൽ നിന്നും വാങ്ങി വീട്ടിലിരുന്ന് ദിവസങ്ങൾ നീണ്ട പ്രയത്‌നത്തിലൂടെയാണ് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ നിർമ്മിച്ചെടുത്തത്. ആകെ ചിലവായത് 350 രൂപ.
ഒരു ലിറ്റർ സാനിറ്റൈസർ നിറയ്ക്കാവുന്ന 5 വോൾട്ടിന്റെ മെഷീൻ വെദ്യുതിയിലോ ബാറ്ററിയിലോ പ്രവർത്തിപ്പിക്കാം.സ്വന്തമായി ഉണ്ടാക്കിയ ഈ സാനിറ്റൈസർ മെഷീൻ താൻ പഠിക്കുന്ന സ്‌കൂളിലേക്ക് നൽകാനാണ് അർണോൾഡിന്റെ തീരുമാനം.വീട്ടുകാരുടെ പരിപൂർണ്ണ പിന്തുണയും സഹപാഠികളുടേയും അധ്യാപകരുടേയും പ്രോത്സാഹനവും തനിക്ക് ഇനിയും കൂടുതൽ മികച്ച വസ്തുക്കൾ നിർമ്മിക്കാൻ പ്രചോദനം പകരുന്നുവെന്ന് അർണോർഡ് പറയുന്നു.
കുഞ്ഞു പ്രായത്തിൽ തന്നെ ചെറിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നതിൽ അർണോൾഡ് വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. യൂട്യൂബ് വീഡിയോ നോക്കിയും മറ്റുമാണ് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ കുഞ്ഞൻ ഫാൻ നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. കയ്യിൽ കിട്ടുന്ന വസ്തുക്കൾ എന്തും സ്വന്തം ഭാവന ഉപയോഗിച്ച് രൂപമാറ്റം വരുത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാക്കുന്നതും അർണോൾഡിന്റെ ഹോബിയാണ്.