പുൽപ്പള്ളി: ഇരുളം പാമ്പ്രയിൽ കടുവാശല്യം. ആഴ്ചകളായി ചീയമ്പം 73ൽ നിരവധി വളർത്തുമൃഗങ്ങളെ കടുവ കൊന്നു. വ്യാഴാഴ്ച ഉച്ചയോടെ ബത്തേരി-പുൽപ്പള്ളി റോഡിലെ വനപാതയിൽ ഇരുളം പാമ്പ്ര പൊകലമാളം വനമേഖലയോട് ചേർന്ന പാതയോരത്ത് വഴിയാത്രക്കാർ കടുവയെ കണ്ടിരുന്നു. ഇരുചക്രവാഹനങ്ങളിൽ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതിൽ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്.

ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ദിവസങ്ങൾക്ക് മുമ്പ് ബത്തേരിയിൽ നിന്ന് വരികയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. തലനാരിഴയ്ക്കാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. ഒരു ഭാഗത്ത് എസ്റ്റേറ്റും, മറുഭാഗത്ത് വനവുമുള്ള പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ കടുവ പതുങ്ങിയിരുന്നാൽ അറിയാനാവില്ല.

കടുവയെ കണ്ടതോടെ ഇരുളം, മാതമംഗലം, പൊകലമാളം, പാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. സാധാരണ ഉൾവനങ്ങളിൽ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്. ആഴ്ചകൾക്ക് മുമ്പ് പുൽപ്പള്ളി കതവാക്കുന്നിൽ കടുവ യുവാവിനെ കൊന്ന് ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നുന്നതിനായി രണ്ടിടത്ത് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.