lockel-must
ഫറോക്കിൽ റെയിൽവേ പാലത്തിന്റെ സുരക്ഷാ ദണ്ഡ് കണ്ടെയ്നർ ലോറിയിടിച്ച് തകർന്ന നിലയിൽ

ഫറോക്ക്: ഫറോക്ക് -കരുവൻതുരുത്തി റോഡിലെ റെയിൽവേ മേൽപ്പാലത്തിന്റെ സുരക്ഷയ്ക്കായി കഴിഞ്ഞയാഴ്ച സ്ഥാപിച്ച ഇരുമ്പു കമാനം കണ്ടെയ്‌നർ ലോറിയിടിച്ച് വീണ്ടും തകർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. കൊച്ചിയിൽ നിന്ന് ടൈൽ കയറ്റിവന്ന കണ്ടെയ്‌നർ സുരക്ഷാ കമാനത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിനു കുറുകെ സ്ഥാപിച്ച ദണ്ഡിന്റെ ഒരു വശം തകർന്ന് ലോറിയുടെ മുകളിൽ കുടുങ്ങി. അപ്പോൾ റോഡിലുണ്ടായിരുന്ന രണ്ടു ബൈക്കും ഒരു കാറും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തുടർന്ന് രണ്ടു മണിക്കൂറോളം കരുവൻതുരുത്തി റോഡിൽ ഗതാഗതം സ്തംഭിച്ചു. നാലരയോടെ റെയിൽവേ ഉദ്യോഗസ്ഥർ ക്രയിൻ ഉപയോഗിച്ചാണ് വാഹനത്തിന്റെ മുകളിൽ കുടുങ്ങിയ സുരക്ഷാ ദണ്ഡ് മാറ്റിയത്. നാലാമത്തെ പ്രാവശ്യമാണ് ഇവിടെ സുരക്ഷാ കമാനം തകരുന്നത്. ഉയരം കൂടിയ വാഹനങ്ങൾ കടന്നു വരുന്നതു നിയന്ത്രിക്കാൻ ഇരുവശത്തും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തത് അപകടത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.