lakshmikkutty-
ലക്ഷ്മിക്കുട്ടി കരിന്തളം പാറയിൽ നിന്നും കാക്ക പൂവ് നുള്ളുന്നു

കാസർകോട്: പുല്ലൊടി അംഗൻവാടി വർക്കർ എം. ലക്ഷ്മിക്കുട്ടി നീല പൂക്കൾ തേടി എത്തിയത് അച്ഛനും അമ്മയും താമസിക്കുന്ന കരിന്തളം കോയിത്തട്ടയിലെ പാറയിലാണ്. നിറയെ കാക്കപ്പൂവ് കണ്ട ടീച്ചറുടെ ഉള്ളം കുളിർത്തു. പാറപ്പുറത്ത് നിന്നും പൂവുകൾ മുഴുവൻ നുള്ളിയെടുത്താണ് മടങ്ങിയത്. പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി പോഷകാഹാരങ്ങളും മറ്റു വസ്തുക്കളും നിറങ്ങളിലൂടെ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടിയ്ക്കായി കാക്കപ്പൂവ് നുള്ളാൻ ഇറങ്ങിയതാണ് ഇവർ.

കൂട്ടത്തിൽ ഹൈഡ്രാഞ്ചി പൂവ്, കോളാമ്പി പൂവ് എന്നിവയെല്ലാം ശേഖരിച്ചു. ഞായറാഴ്ച അംഗൻവാടി വർക്കർമാർക്ക് നൽകിയ നിറം നീലയായിരുന്നു. പൂക്കളും നീല വസ്തുക്കളും ശേഖരിച്ചു വീട്ടിൽ തിരിച്ചെത്തിയ ഇവർ കുട്ടികൾക്ക് ഓൺലൈനിലൂടെ മനോഹരമായ പൂക്കളുടെ ദൃശ്യങ്ങൾ പരിചയപ്പെടുത്തി. എല്ലാം നീലനിറമുള്ളവ. അംഗൻവാടി വർക്കർമാരും ഹെൽപ്പർമാരും കുട്ടികളും ഓൺലൈനിൽ എത്തിയത് തിളങ്ങുന്ന നീല വസ്ത്രം അണിഞ്ഞായിരുന്നു.

നീല നിറമുള്ള പച്ചക്കറികൾ, വർണ്ണ കടലാസുകൾ, നൂലുകൾ, പക്ഷികൾ, പത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ കാണിച്ചു കൊടുത്തപ്പോൾ കുട്ടികളുടെ മനസിൽ ഇവയുടെയെല്ലാം നിറം നീലയാണെന്ന് ഉറച്ചു. തുടർന്ന് ചുരുങ്ങിയ വാക്കുകളിൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം.

പോഷകാഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കേണ്ട വിധവും വിറ്റാമിൻ അടങ്ങിയ വസ്തുക്കളും പ്രകൃതി ദത്തമായ വിറ്റാമിനുകൾ എന്തൊക്കെയെന്നും പറഞ്ഞു കൊടുക്കും. ഇതിന്റെയെല്ലാം വീഡിയോ എടുത്ത് ടീം ക്ലാസിലേക്ക് അയക്കും. ഓരോ ദിവസവും ഓരോ കളറാണ് നൽകുന്നത്. ആദ്യ ദിവസമായ ശനിയാഴ്ച നൽകിയത് വയലറ്റ് നിറമാണ്. പച്ച, മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളും അടുത്ത ദിവസങ്ങളിൽ വരുന്നുണ്ട്.

അവസാന ദിവസം മഴവില്ലിന്റെ നിറങ്ങളിൽ പോഷക സമ്പുഷ്ടമായ ഭക്ഷണത്തെ പരിചയപ്പെടുത്തും. നിറങ്ങളുടെ പൊലിമയിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും ഹാപ്പിയാണ്. കാസർകോട് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി നടപ്പാക്കുന്നത്.

പരിപാടി ആകർഷകമാണ്. കുട്ടികളുടെ മനസിൽ ഓരോ സാധനത്തിന്റെയും നിറങ്ങൾ മായാതെ കിടക്കും

എം. ലക്ഷ്മിക്കുട്ടി

(പുല്ലൊടി അംഗൻവാടി വർക്കർ)