കോഴിക്കോട്: ഈശോ സഭയിലെ ഫാദർ ജെയിംസ് തോട്ടകത്ത് (83 ) നിര്യാതനായി.
മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10. 30ന് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ.
എറണാകുളം കോത്താട് പരേതരായ വർഗീസിന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ലില്ലി, മാത്യു, ഫിലോ, സെബാസ്റ്റ്യൻ.
പ്രീഡിഗ്രി പഠനത്തിന് ശേഷം 1957-ൽ ഈശോ സഭയിൽ ചേർന്ന ഇദ്ദേഹത്തിന്റെ പ്രാഥമിക സന്യാസ പരിശീലനം ദിണ്ടിഗൽ ബെസ്‌കി കോളേജിലും ഷെമ്പഗന്നൂരിലെ സേക്രഡ് ഹാർട്ട് കോളേജിലുമായിരുന്നു. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നു ഡിഗ്രി നേടിയതിന് പിറകെ കെർസിയോങിലെ സെന്റ് മേരീസ് കോളേജിലെ തിയോളജി പഠനം പൂർത്തിയാക്കി. 1971 മാർച്ച് 27 ന് കോത്താട് ഇടവക പളളിയിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു.
തിരുവന്തപുരം ലയോള സ്‌കൂൾ, കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ എന്നിവിടങ്ങളിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. പിന്നീട് വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കണ്ണൂർ രൂപതയിലെ പട്ടുവം, താവം പള്ളികളിലും നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം,നേമം എന്നിവിടങ്ങളിലും ദീർഘകാലം വികാരിയായിരുന്നു. കണ്ണൂർ പരിയാരത്തെ എസ്.എം.ഫാം, നിർമ്മല ഐ.ടി.ഐ എന്നിവയുടെ മാനേജരും സുപ്പീരിയറുമായും പ്രവർത്തിച്ചിരുന്നു.