കോഴിക്കോട്: ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഖുർആനെ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കാനാണ് സി.പി.എമ്മും മന്ത്രി കെ.ടി ജലീലും ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. വിശ്വാസികളെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ മന്ത്രി ജലീൽ പലതവണ നടത്തിയിട്ടുണ്ട്. ലീഗ് വിരോധത്തിന്റെ പേരിൽ വിശ്വാസ കാര്യങ്ങളെ തള്ളിപ്പറഞ്ഞ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്. അത്തരത്തിലുള്ള ഒരു വ്യക്തി മതത്തിന്റെ കവചം തേടുന്നത് മന്ത്രിസ്ഥാനം നിലനിർത്തുന്നതിന് വേണ്ടിയാണ്.

പ്രവാചകന്റെ തിരുകേശത്തെ ബോഡിവേസ്‌റ്റെന്ന് പറഞ്ഞ മുഖ്യമന്ത്രി ഖുർആന്റെ മഹത്വത്തെക്കുറിച്ച് വാചാലനാകുന്നത് മതസംഘടനാ നേതാക്കളെ വരുതിയിലാക്കാനാണ്. എന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററിൽ നിന്നാണെന്ന് പറഞ്ഞ് ജലീൽ, സംരക്ഷണത്തിന് വേണ്ടി പാർട്ടിക്ക് പുറത്തുള്ളവരുടെ സഹായം തേടുന്നത് അപഹാസ്യമാണ്.

ഖുർആൻ കൊണ്ടുവന്ന സംഭവത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അത് മുസ്‌ലിംങ്ങളെയോ ഖുർആനെയോ ബാധിക്കില്ല. അത് കൊണ്ടുവന്നവരും വാങ്ങിവെച്ചവരും ദുരുപയോഗം ചെയ്തവരുമല്ലാതെ അതിന് ഉത്തരം പറയേണ്ട ബാദ്ധ്യതയുമില്ല. ഈ കേസ് ഉപയോഗപ്പെടുത്തി ഇസ്‌ലാമോഫോബിയ ഉണ്ടാക്കാൻ സംഘ്പരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്ക് ജലീലും സി.പി.എമ്മും പിന്തുണ നൽകരുത്. നിയമപരമായി കേസിനെ നേരിടാനും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റ് പറയാനും ജലീൽ തയ്യാറാകണം.
ഇസ്‌ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീൽ ഉപയോഗിക്കുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. മതങ്ങളെയും അതിന്റെ ആചാരങ്ങളെയും ശരീഅത്ത് വിഷയം മുതൽ ശബരിമല വിഷയം വരെ തള്ളിപ്പറഞ്ഞ ചരിത്രമുള്ള സി.പി.എം ഒരു മന്ത്രിയെ മതത്തിന്റെ കുടചൂടി സംരക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. അഴിമതിയും കഴിവ്‌കേടും മൂലമുള്ള പ്രതിസന്ധിയെ അതിജീവീക്കാൻ മതത്തെ ദുരുപയോഗം ചെയ്ത പട്ടികയിലായിരിക്കും ജലീലിന്റെ സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്തുകയെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു.