കാസർകോട്: പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് അധികൃതരുടെ അനീതി തുടരുന്നു. കുടുംബത്തിന് വീട് നൽകുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയിൽ തറ പൂർത്തിയാക്കിയ കുടുംബത്തോട് പണം തരാൻ വകുപ്പില്ലെന്നാണ് അധികൃതർ പറയുന്നത്.
എൻമകജെ പഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിയിലെ കാന്തപ്പ-കുസുമം ദമ്പതികളും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബമാണ് പഞ്ചായത്ത് അധികൃതരുടെ 'കുസൃതി'യിൽ നരകിക്കുന്നത്. 2019 സപ്തംബർ നാലിന് പുലർച്ചെയാണ് രണ്ടുവയസുകാരനായ മകൻ ദീപക് പാമ്പ് കടിയേറ്റു മരിച്ചത്. ചെറ്റക്കുടിലിൽ അമ്മയുടെ മുലപ്പാൽ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്നാണ് അടച്ചുറപ്പ് പോലും ഇല്ലാതെ ഓലക്കുടിലിൽ കഴിയുന്ന പട്ടികജാതി കുടുംബത്തിന്റെ കണ്ണീർകഥകൾ പുറംലോകം അറിഞ്ഞത്.
മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ രൂപവാണി ആർ ഭട്ടിന്റെ ഇടപെടലിനെ തുടർന്ന് റവന്യു, വനം, പട്ടികജാതി, ശിശുക്ഷേമ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ കോളനിയിൽ എത്തുകയും ദുരിതം നേരിട്ടു ബോദ്ധ്യപ്പെടുകയും ചെയ്തു. മൂന്ന് വർഷം മുൻപ് കോളനിയിൽ നടപ്പാക്കി തുടങ്ങിയ ഒരു കോടിയുടെ വികസന പദ്ധതികളുടെ ഒപ്പം വീട് നിർമ്മാണം ആരംഭിക്കാനും നടപടിയായി.
വീട് പാസായെന്നും തറ കെട്ടാൻ തുടങ്ങിക്കോ എന്നും സെക്രട്ടറി കാന്തപ്പയെ അറിയിച്ചു. പഞ്ചായത്തിൽ എഗ്രിമെന്റ് വെച്ച ശേഷം കഴിഞ്ഞ മാർച്ചിൽ തറ കെട്ടി. നാല് മാസം കഴിഞ്ഞിട്ടും കുടുംബത്തിന് ചില്ലിക്കാശ് നൽകിയില്ല. നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു നിർവ്വഹണ ഉദ്യോഗസ്ഥനെ നിയോഗിച്ച പദ്ധതി നിയമാനുസരണം അല്ലെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
സ്വന്തമായി സ്ഥലം ഇല്ലാത്തതിന്റെ പേരിൽ വീട് നിർമ്മാണത്തിന് ഫണ്ട് നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് മാസങ്ങളോളം ഈ കുടുംബത്തെ ഉരുട്ടിയത്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയതോടെ ആ വാദം പൊളിഞ്ഞിരുന്നു. തുടർന്നാണ് പദ്ധതി തന്നെ പൊളിയാണെന്ന് പറഞ്ഞു തറ കെട്ടിയിട്ടും കാന്തപ്പയ്ക്ക് വീട് നിർമ്മാണത്തിന് പണം നിഷേധിക്കുന്നത്.
കജംപാടി കോളനിയിലെ കാന്തപ്പയുടെ കുടുംബത്തിന് ബോധപൂർവ്വം നീതി നിഷേധിക്കുകയാണ്. വീടിന് പണം നൽകാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ഉന്നയിക്കുന്ന വാദം വിചിത്രമാണ്. ആസൂത്രണ സമിതി പാസാക്കിയ പദ്ധതി നിയമാനുസരണം അല്ലെന്ന് ഇപ്പോൾ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
രൂപവാണി ആർ. ഭട്ട്
(എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റ്)