5150 രൂപ കിട്ടിയത് റിക്കാർഡ് റൂമിൽ നിന്ന്
കണ്ണൂർ: കണ്ണൂർ ആർ.ടി.ഒ ഓഫീസ്, തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഓഫീസ് എന്നിവിടങ്ങളിൽ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒളിപ്പിച്ച കൈക്കൂലി പണം കണ്ടെത്തി. വിജിലൻസ് കണ്ണൂർ, കോഴിക്കോട് യൂണിറ്റുകളുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ നിന്ന് 40,000 രൂപയും തലശ്ശേരി ജോ. ആർ.ടി.ഒ ഓഫീസിൽ നിന്ന് 7,815 രൂപയുമാണ് പിടിച്ചെടുത്തത്. ക്രമക്കേടും കണക്കിൽ പെടാത്ത പണം അനധികൃതമായി സൂക്ഷിക്കുകയും ചെയ്തതിനാൽ തലശ്ശേരി ജോയിന്റ് ആർ.ടി.ഒ ഷീബ, ജീവനക്കാരായ ഷൈബി, സുജിത് ബാബു എന്നിവർക്കെതിരെ കേസെടുക്കാൻ അനുമതി തേടി ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചു.
അനുമതി ലഭിച്ചാലുടൻ വിപുലമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തലശ്ശേരി ഓഫീസിലെ റിക്കാർഡ് റൂമിലെ പഴയ ഫയലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 5150 രൂപ വിജിലൻസിന് കിട്ടിയത്. റെയ്ഡിനിടെ പെരുമാറ്റത്തിൽ സംശയം തോന്നി ഓഫീസിലെ വനിതാ ജീവനക്കാരി ഷൈബിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രത്യേക മുറിയിലേക്ക് മാറ്റി നിർത്തി നടത്തിയ പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ നിന്നും 500 രൂപയുടെ നോട്ട് ലഭിച്ചു.
മുതിർന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ആയിരുന്നു റെയ്ഡ്. വാഹന ഉടമകളുടെ അപേക്ഷകളിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ മാസങ്ങളുടെ കാലതാമസം വരുത്തുന്നുവെന്നും ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്നുമുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് റെയ്ഡിനെത്തിയത്. കാസർകോട് വിജിലൻസ് അന്വേഷണം നേരിടുന്നതിനിടെ സ്ഥലംമാറ്റം വാങ്ങി തലശ്ശേരിയിൽ എത്തിയതാണ് ഉന്നത ഉദ്യോഗസ്ഥയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. കണ്ണൂർ വിജിലൻസ് ഇൻസ്‌പെക്ടർ എ.വി ദിനേശൻ, കോഴിക്കോട് യൂണിറ്റിലെ ഇൻസ്‌പെക്ടർമാരായ ഗണേഷ്‌കുമാർ, സുരേഷ്, സജീവൻ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
ശമ്പളമുണ്ട് ഒരു ലക്ഷത്തോളം, എന്നാലും
ഒരു ലക്ഷം രൂപ വരെ വേതനം ലഭിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എങ്കിലും പാവപ്പെട്ട ഓട്ടോക്കാരിൽ നിന്നും പോലും അഭിമാനക്കുറവ് തോന്നാതെ കൈക്കൂലി പിടുങ്ങുകയാണെന്ന് ജനം പറയുന്നു. മക്കളുടെ വിദ്യാഭ്യാസം, വീട്ട് ചെലവ് എന്നിവയൊക്കെ ഒപ്പിച്ച് പോകണ്ടേയെന്ന് ഏജന്റുമാരും സരസമായി പറയുന്നു. കൈക്കൂലി കേസിൽ പിടിക്കപ്പെട്ടാലും ഭരണസ്വാധീനം ഉപയോഗിച്ച് ഊരിപ്പോരും. യാതൊരു കുറ്റബോധവുമില്ലാതെ പെൻഷൻ പറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വൈറലായ ഓഡിയോ ക്ലിപ്പ്
ഫയലുകൾ താമസിപ്പിക്കുന്നതും ഇതിലെ വിവാദങ്ങളും പുത്തരിയല്ല, 2017 ൽ നീലേശ്വരം പരപ്പ സ്വദേശി സോണി മാത്യുവിന്റെ ആർ.സി ബുക്ക് ഉദ്യോഗസ്ഥർ വൈകിപ്പിച്ചതും ഇതേ തുടർന്നുണ്ടായ വിവാദങ്ങളും നിയമ നടപടിയിലേക്ക് നീണ്ടിരുന്നു. പരാതിക്കാരൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ വിളിച്ചു. മറുപടിയിൽ കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ ആയിരുന്ന മട്ടന്നൂർ സ്വദേശിനി എ.സി ഷീബയെ അദ്ദേഹം പരാമർശിച്ചിരുന്നു. കാഞ്ഞങ്ങാട് എ.എം.വി.ഐയെയും പേരെടുത്ത് പറഞ്ഞ്, കൈക്കൂലി ആവശ്യമുള്ളവർക്ക് താൻ കൊടുത്തോളാമെന്നും പറഞ്ഞു. ഈ ഫോൺ സംഭാഷണം നവമാദ്ധ്യമങ്ങളിൽ വൈറലായി. ബന്ധമില്ലാത്ത കാര്യത്തിൽ തന്റെ പേര് പരാമർശിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ പരാതിയുമായി എത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കേസുമെടുത്തു.