beenachi

സുൽത്താൻ ബത്തേരി: മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിൽ വന്യമൃഗങ്ങൾ കൂടിയതോടെ നാട്ടുകാർ ഭീതിയിൽ. കടുവ, പുലി, പന്നി, മാൻ, കാട്ടാട്, മയിൽ എന്നിവയുടെ പെരുപ്പമാണ് ക്രമാതീതമായത്. വന്യമൃഗങ്ങൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതോടെ ഇവരുടെ സ്വസ്ഥമായ ഉറക്കവും ഇല്ലാതായി. 150 ഏക്കർ വിസ്തൃതിയിലുള്ള എസ്റ്റേറ്റിന്റെ ഒരു ഭാഗം എൻ.എച്ച് 716നാണ്. വടക്ക് കണ്ണൂർ എയർപോർട്ട് റോഡും പടിഞ്ഞാറ് നമ്പീശൻ കവല റോഡും കടന്നു പോകുന്നുണ്ട്.

കേരളത്തിൽ ആദ്യമായി കരിമ്പുലിയെ പിടികൂടിയത് ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ്. ആന ഒഴികെയുള്ള മറ്റ് എല്ലാ വന്യ മൃഗങ്ങളും ഈ തോട്ടത്തിലുണ്ട്. നൂറ്കണക്കിന് കുടുംബങ്ങളാണ് തോട്ടത്തോട് ചേർന്ന് താമസിക്കുന്നത്. കഴിഞ്ഞ ദിവസം കട്ടയാട് ഇറങ്ങിയ കടുവയും ബീനാച്ചി എസ്റ്റേറ്റിലേക്കാണ് പോയത്.

കാപ്പിത്തോട്ടമാണ് ബീനാച്ചി എസ്റ്റേറ്റിനകം. മദ്ധ്യപ്രദേശ് സർക്കാരിന്റെ ഒരു പ്രതിനിധിയും നാല് തൊഴിലാളികളും മാത്രമാണ് എസ്റ്റേറ്റിലുള്ളത്. തോട്ടത്തിന്റെ കുറെ ഭാഗം വൻ മരങ്ങളും കുറ്റിക്കാടുകളും പുൽമേടുകളും അരുവികളും നിറഞ്ഞ പ്രദേശമാണ്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടങ്കിലും പലർക്കും ഭൂമിക്ക് പട്ടയമില്ല. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയും ഭൂമി ക്രയവിക്രയം ചെയ്യുകയും ചെയ്തുവന്നവരാണ് ഇവിടുത്തെ താമസക്കാരിൽ ഭൂരിഭാഗം പേരും. ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഇവർ.

ജൈവ വൈവിദ്ധ്യങ്ങളുടെ കലവറകൂടിയായ ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ബയോളജിക്കൽ പാർക്ക് ആക്കണമെന്ന ആവശ്യം പതിറ്റുണ്ടുകൾക്ക് മുമ്പെ ഉയർന്നതായിരുന്നു.എല്ലാ സൗകര്യവുമുള്ള ഈ സ്ഥലം കാർഷിക-വ്യവസായിക - ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് അനുയോജ്യമാണ്. സന്ധ്യ മയങ്ങിയാൽ ഇപ്പോൾ കടുവ ഉൾപ്പെടെയുള്ള മൃഗങ്ങളെ പേടിച്ച് ഇതുവഴി ആരും നടന്ന് പോകാറില്ല.

മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് സംസ്ഥാന സർക്കാർ ഏറ്റടുത്ത് കാർഷിക-വ്യവസായിക പാർക്കോ, ആരോഗ്യ സ്ഥാപനങ്ങളോ തുടങ്ങാൻ തയ്യാറാകണമെന്ന് കോൺഗ്രസ് പഴുപ്പത്തൂർ മന്ദംകൊല്ലി ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
എസ്റ്റേറ്റ് കാട് പിടിച്ചു കിടക്കുന്നതിനാൽ വന്യമൃഗങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മൃഗശല്യം കാരണം പ്രദേശവാസികൾ കടുത്ത ഭീഷണിയിലാണ്. താമസ സ്ഥലത്തിനോട് ചേർന്ന് നിൽക്കുന്നതും റോഡരുകിലായി നിലകൊളളുന്നതുമായ വൻ മരങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണ്. ഇത് മുറിച്ച് മാറ്റാൻ എസ്റ്റേറ്റ് അധികൃതർ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂർ, എം.പ്രസാദ്, യു.എം.സണ്ണി, പി.കെ.പുഷ്പ എന്നിവർ സംസാരിച്ചു.