കണ്ണൂർ: കാട്ടാനയുടെയും വാനരപ്പടയുടെയും ഉപദ്രവം രൂക്ഷമായതോടെ ആറളം ഫാമിൽ നിന്നും തെങ്ങുകൃഷി അന്യമാകുന്നു. ഒരു ലക്ഷത്തോളം തെങ്ങുകൾ ഉണ്ടായിരുന്ന ഫാമിൽ ഇപ്പോൾ അവശേഷിക്കുന്നത് നാലായിരത്തോളം മാത്രം. 7,500 ഏക്കർ വിസ്തൃതി ഉണ്ടായിരുന്ന ഫാമിൽ 3,500 ഏക്കർ ഭൂമി ആദിവാസി പുനരധിവാസത്തിന് നൽകിയിരുന്നു. ബാക്കിയുള്ള 4,000 ഏക്കറിലാണ് ഇപ്പോൾ തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നത്. കാട്ടാനകൾ പിഴുതെറിയുന്ന തെങ്ങുകൾക്ക് പകരം പുതിയത് നട്ടുപിടിപ്പിക്കുന്നില്ല.തൈകൾ വച്ചുപിടിപ്പിച്ചാൽ തന്നെ ദിവസങ്ങൾക്കകം ആനകൾ നശിപ്പിക്കും.
കുല പൊട്ടുമ്പോൾ തന്നെ കുരങ്ങിൻ കൂട്ടം എത്തി നശിപ്പിക്കുകയാണ്. കരിക്കായാൽ തന്നെ ഇവറ്റകൾ തുരന്ന് നശിപ്പിക്കും. ഫാമിനകത്തെ കുരങ്ങിൻ കൂട്ടങ്ങൾ സ്വകാര്യ വ്യക്തികളുടെ കൃഷിക്കും ഭീഷണിയാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. റബ്ബറിനെയും കവുങ്ങിനെയും ആനശല്യം കാര്യമായി ബാധിക്കുന്നില്ലെങ്കിലും കാശുമാവിൻ തൈകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
ഫാമിനകത്തുതന്നെയുള്ള നിബിഡ വനമാണ് കാട്ടാനകളുടെ വാസ കേന്ദ്രം. മിക്ക ദിവസങ്ങളിലും ആനക്കൂട്ടങ്ങൾ. കൃഷി ഭൂമിയിലേക്ക് ഇറങ്ങാറുണ്ട്.
കർഷകരുടെ നഷ്ടം നികത്തുന്നതിനു വേണ്ടി തുടങ്ങിയ കള്ളുചെത്തും കോടതി കയറിയിരിക്കുകയാണ്. ഷാപ്പ് കോൺട്രാക്ടർ കൃത്യമായ നിബന്ധനകളോടെ മാത്രമെ തെങ്ങ് ചെത്താനായി നൽകാൻ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതായാണ് പരാതി. ചില യൂണിയൻ നേതാക്കളുടെ പേരിലാണ് തെങ്ങുകൾ പാട്ടത്തിനെടുക്കുന്നതെന്ന പരാതിയുമുണ്ട്. ചെത്തുന്നതിന് തെങ്ങൊന്നിന് 375 രൂപയാണ് ഫാം നൽകുന്നത്. കൂടാതെ സർക്കാറിനു ലഭിക്കേണ്ട നികുതിയുടെ കാര്യത്തിലും വെട്ടിപ്പ് നടക്കുന്നതായും ആരോപണമുണ്ട്. ഫാമിൽ നിന്ന് 800 തെങ്ങുകൾ ചെത്താനാണ് അനുമതി നൽകിയിരുന്നത്.