brijith

കണ്ണൂർ: ഒന്നു മഴ ചാറിയാൽ കശുഅണ്ടി കറുത്തു പോയെന്ന് പറഞ്ഞ് ചൂഷണം ചെയ്യുന്ന വ്യാപാരികളോട് വിൽക്കാൻ മനസില്ലെന്ന് ഇനി ധൈര്യമായി പറഞ്ഞോളൂ. വ്യാപാരികൾ തരുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് കശുഅണ്ടി വിൽപ്പന നടത്തുന്ന മാതൃക കാട്ടുകയാണ് ഉളിക്കൽ കോക്കാട്ട് സ്വദേശികളായ ദമ്പതികൾ.

ബ്രിജിത്ത് കൃഷ്ണയും ഭാര്യ ശ്രീശ്മയുമാണ് മുളച്ച കശുഅണ്ടിയിൽ നിന്ന് പരിപ്പ് വേർതിരിച്ചെടുത്ത് കിലോയ്ക്ക് അഞ്ഞൂറ് രൂപയ്ക്ക് വിൽക്കുന്നത്. 23 ഡിഗ്രി തണുപ്പിൽ കശുഅണ്ടിയെ ചണച്ചാക്കിൽ കെട്ടി മുളക്കാത്ത വിധം സൂക്ഷിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് ആവശ്യാനുസരണം ചകിരിച്ചോറും പ്ലാസ്റ്റിക്ക് പാത്രങ്ങളും ഉപയോഗിച്ച് മുളപ്പിക്കും. ഇതിനായി 15 ദിവസം വരെ വേണം. പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്. പിന്നീട് ഇതിൽ നിന്നും എളുപ്പത്തിൽ പരിപ്പ് വേർതിരിച്ചെടുക്കാം.

അച്ചാർ, സ്‌ക്വാഷ്, സലാഡ് എന്നിവയ്ക്കും കറി വയ്ക്കുന്നതിനും നിരവധി പേരാണ് ബ്രിജിത്തിൽ നിന്നും കശുഅണ്ടി പരിപ്പ് വാങ്ങുന്നത്. കർഷകർക്ക് വളരെ എളുപ്പത്തിൽ ലാഭം കൊയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് എൻജിനീയർ കൂടിയായ ബ്രിജിത്ത് പറയുന്നു. മൂന്ന് കിലോ കശുഅണ്ടി മുളപ്പിച്ചാൽ ഒരു കിലോ പരിപ്പ് ലഭിക്കും. ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നാരുകളും അടങ്ങിയ കശുഅണ്ടി പരിപ്പ് ഏറെ ആരോഗ്യപ്രദമാണ്.

ലോക്ക് ഡൗൺ സമയത്ത് കശുഅണ്ടി വിൽക്കാൻ പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിപണന സാധ്യത കണ്ടെത്തിയത്. വിദേശത്ത് നിന്നടക്കം നിരവധി ഷെഫ് മാരാണ് കശുഅണ്ടി പരിപ്പ് ആവശ്യപ്പെട്ട് ബ്രിജിത്തിനെ വിളിക്കുന്നത്. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രവും അംഗീകാരം നൽകിയിട്ടുണ്ട്. സെന്റർ കോക്കോ ആൻഡ് കാഷ്യു ഡയറക്ടറേറ്റും അഗ്രികൾച്ചറൽ ഇൻക്യുബേഷൻ സെന്ററും കേന്ദ്ര ആത്മ നിർഭർ സംരംഭകത്വ പാനലിലേക്ക് ശുപാർശ ചെയ്തു. സംസ്ഥാന സർക്കാർ സുഭിക്ഷം പദ്ധതിയിലും ഉൾപ്പെടുത്തി. കാഷ്യു സ്ട്രൗസ് (മുളപ്പിച്ച പരിപ്പ്) എന്നയിനം ഭക്ഷ്യ വിഭവമായി കൃഷി വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.