school-

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകൾ ജനജീവിതം സാധാരണമാക്കിയെങ്കിലും കൊവിഡിൽ അടഞ്ഞുപോയ വിദ്യാലങ്ങളുടെ ലോക്കിൽ ജീവിതം കുരുങ്ങി ജില്ലയിലെ 1300 ഓളം സ്കൂൾ പാചക തൊഴിലാളികൾ. കഴിഞ്ഞ നാലുമാസമായി വേലയും കൂലിയുമില്ലാതെ ദുരിതത്തിലാണ് ഈ പാവങ്ങൾ. ജീവിക്കാൻ മാർഗമില്ലാതെ തൊഴിലുറപ്പിന് ഇറങ്ങിയ പലരും ശാരീരിക അവശതമൂലം വീട്ടിലേക്ക് ഒതുങ്ങി. ലോക്ക് ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കിട്ടാത്തതിന്റെ പരിഭവവും ഇവരുടെ മുഖത്തുണ്ട്.

അവധിക്കാല വേതനമായ 2000 രൂപയും ഓണ ഉത്സവ ബത്തയായ 1300 രൂപയുമാണ് ഈ കൊവിഡ് കാലത്ത് സർക്കാരിൽ നിന്ന് ലഭിച്ച സഹായം. പാചക തൊഴിലാളികൾക്ക് 50 രൂപ വീതം വർദ്ധിപ്പിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു രൂപ പോലും തൊഴിലാളികൾക്ക് നാളിതുവരെയായി ലഭിച്ചിട്ടില്ല. ഇതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ ഗൗനിച്ചില്ല.

പ്രതിസന്ധികൾ

2017ൽ സർക്കാർ പ്രഖ്യാപിച്ച കുടിശ്ചിക ഇതുവരെ ലഭിച്ചിട്ടില്ല. തൊഴിലാളികളിൽ ഭൂരിഭാഗവും മദ്ധ്യവയസ്ക്കരായതിനാൽ മറ്റ് ജോലികൾക്ക് പോവാൻ കഴിയുന്നില്ല

. "പാചക തൊഴിലാളികള്‍ക്ക് 50 രൂപ വീതം വർദ്ധിപ്പിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. വിഷയം ഉന്നയിച്ച് സമരങ്ങൾ നടത്തിയെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു." ആ തുക കിട്ടിയാൽ തൊഴിലാളികൾക്ക് ആശ്വാസമായിരിക്കും"-.

വി.പി കുഞ്ഞികൃഷ്ണൻ, സ്‌കൂൾ പാചക തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്

"നാലുമാസമായി ജോലി ഇല്ലാതായിട്ട്. സർക്കാരിൽ നിന്ന് അടിയന്തര ധനസഹായം പോലും ലഭിച്ചിട്ടില്ല. നേരത്തെ കിട്ടാനുള്ള കുടിശ്ചിക കിട്ടിയാൽ വലിയൊരു ആശ്വാസമാവും"-.

വനജ, പാചക തൊഴിലാളി.