കോട്ടയം: പി.ജെ.ജോസഫിൽ നിന്ന് കേരളാ കോൺഗ്രസ് നേതൃസ്ഥാനവും രണ്ടില ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിലൂടെ സ്വന്തമാക്കിയ ജോസ് കെ മാണി കേരള രാഷ്ടീയത്തിൽ പിടി മുറുക്കിയപ്പോൾ പി.ജെ. ജോസഫ് വിഭാഗത്തിന് അത് കനത്ത തിരിച്ചടിയായി. ഒരു ദിവസം കൊണ്ട് ജോസ് വിഭാഗം ശ്രദ്ധാകേന്ദ്രമായപ്പോൾ യു.ഡി.എഫിനും തങ്ങളുടെ സ്വരം മയപ്പെടുത്തേണ്ടി വന്നു. ജോസ് വിഭാഗത്തെ യു.ഡി.എഫിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാകും ഇനിയുള്ള ദിവസങ്ങളിൽ മുന്നണി നേതൃത്വത്തിൽ നിന്നുണ്ടാകുക. അതേ സമയം രണ്ടില ചിഹ്നം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ജോസഫ് വിഭാഗത്തിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാവും.
അപേക്ഷ നൽകണം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോസിന് അനുകൂലമായ വിധി ഡൽഹി ഹൈക്കോടതി യിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ജോസഫ് വിഭാഗം. കോടതിയിൽ നിന്ന് അനുകൂല വിധി നേടാനായില്ലെങ്കിൽ ജോസഫിന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യാനും പുതിയ ചിഹ്നത്തിനും അപേക്ഷ നൽകേണ്ടി വരും. കേരളകോൺഗ്രസ് ജെ നേരത്തേ മാണി വിഭാഗത്തിൽ ലയിച്ചതിനാലാണത്. പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്ന സ്വതന്ത്ര ചിഹ്നത്തിലേ മത്സരിക്കാനാവൂ.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിന് വലിയ കടമ്പയാണിത്.
രണ്ട് എം.പി നേട്ടമായി
എം.എൽഎമാരുടെ എണ്ണത്തിൽ ജോസഫ് വിഭാഗം മുന്നിലായിരുന്നിട്ടും രണ്ട് എം.പി യുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങളിൽ രണ്ട് പേരുടെ വിധി ജോസ് വിഭാഗത്തിന് അനുകൂലമായി. ചിഹ്നവും പാർട്ടിയുടെ പേരും മരവിപ്പിക്കുന്ന തീരുമാനമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം സ്വീകരിച്ചത്. കമ്മിഷൻ വിചാരണ വേളയിൽ രേഖകൾ നിരത്താനായത് ജോസ് വിഭാഗത്തിന് നേട്ടമായി. വർക്കിംഗ് ചെയർമാന് ചെയർമാന്റെ അധികാരമെന്ന പാർട്ടി ഭരണ ഘടനയുടെ ആനുകൂല്യവും ജോസഫിന് ലഭിച്ചില്ല. രണ്ടില ചിഹ്നം മരവിപ്പിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
ജോസിനിത് മധുര പ്രതികാരം
പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിലെ ടോംജോസഫിന് രണ്ടില ചിഹ്നം നൽകണമെന്ന ആവശ്യം വൈസ് ചെയർമാന്റെ അധികാരമുപയോഗിച്ച് പി.ജെ.ജോസഫ് നിഷേധിച്ചിരുന്നു. സ്വതന്ത്ര ചിഹ്നമായ കൈതച്ചക്കയിൽ മത്സരിച്ച് തോൽക്കേണ്ടി വന്നത് അങ്ങനെയാണ്. ജോസിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതോടെ നൽകാനിരിക്കുന്ന ഹർജിയിൽ ഡൽഹി കോടതി സ്റ്റേ ഉണ്ടാകുന്നില്ലെങ്കിൽ പി.ജെ.ജോസഫിനും കൂട്ടർക്കും ഇനി രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ല . മറ്റു സ്വതന്ത്ര ചിഹ്നം തേടണം. അല്ലെങ്കിൽ ജോസ് കനിയണം.
വിപ്പ് ലഘിച്ചതിന് നടപടി
ഇടതു മുന്നണിക്കെതിരായ അവിശ്വാസത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന ജോസ് പക്ഷത്തിന്റെ വിപ്പ് ലംഘിച്ച പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ നിയമസഭയിലെത്താതിരുന്ന സി.എഫ്.തോമസ് വിപ്പ് അംഗീകരിച്ചുവെന്ന് ജോസ് വ്യക്തമാക്കിയതിലൂടെ പാർട്ടി സീനിയർ നേതാവായ സി.എഫിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് ജോസ് വിഭാഗം നടത്തുന്നത്. ജോസഫ് പക്ഷത്തേക്ക് ചാടിയവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം കിട്ടാൻ ജോസ് പക്ഷത്തേക്ക് വരണം. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും കുത്തൊഴുക്കാണ് ഇതിലൂടെ ജോസ് പക്ഷം ലക്ഷ്യമിടുന്നത്.