കോട്ടയം: നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ, ഓഫറുകൾ, സമ്മാനങ്ങൾ.. മോഹ വാഗ്ദാനം പെരുമഴയായി പെയ്തിറങ്ങുമ്പോൾ ആരുടെ മനസും ഒന്ന് ആടിപ്പോകും. എല്ലുമുറിയെ പണിയെടുത്ത കാശിന് കൂടുതൽ പലിശ കിട്ടുമെന്നറിയുമ്പോൾ ആ സ്ഥാപനത്തിലേക്ക് നിക്ഷേപിക്കാൻ തയാറാകും. പെൻഷൻ പറ്റിയ തുക, മകളുടെ വിവാഹത്തിന് മാറ്റിവച്ച പണം, വീടുവയ്ക്കാൻ കാത്തുവച്ച പണം.. അങ്ങനെ അതെല്ലാം നിക്ഷേപങ്ങളുടെ രൂപത്തിൽ മാറും.
പക്ഷേ, ഒരുനാൾ അതൊന്നും തിരിച്ചു കിട്ടില്ലെന്നറിയുമ്പോൾ ആകെ തകർന്നുപോകും. ആകെയുള്ള സമ്പാദ്യം വെള്ളത്തിൽ വരച്ച വരപോലെയായി തീരുമ്പോൾ പലരുടേയും ജീവിതം ചോദ്യ ചിഹ്നമായി മാറും. അങ്ങനെ ആകെ തകർന്നുപോയ എത്രയെത്ര കുടുംബങ്ങൾ. നാട്ടുകാരുടെ പണം നിക്ഷേപമായി സ്വീകരിച്ച്, ഒടുവിൽ മുങ്ങിയ സ്ഥാപനങ്ങൾ കേരളത്തിൽ പുതുമയുള്ള കാര്യമല്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുപോലും പേരുദോഷമുണ്ടാകുന്ന രീതിയിലാണ് ഇവയുടെയൊക്കെ പ്രവർത്തനം. ജനങ്ങളുടെ വിശ്വാസം നേടിയെടുത്തശേഷമാണ് ഇവ നിക്ഷേപം സ്വീകരിക്കുന്നതും ഒടുവിൽ എല്ലാവരെയും പറ്റിച്ച് ലക്ഷങ്ങളും കോടികളുമൊക്കെയായി മുങ്ങുന്നതും. ഏറ്റവുമൊടുവിൽ പത്തനംതിട്ടയിലെ പോപ്പുലർ ഫൈനാൻസ് എന്ന സ്ഥാപനമാണ് ആ ഗണത്തിൽപെട്ടത്. ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എങ്കിലും തങ്ങൾ നിക്ഷേപിച്ച പണം തിരികെ കിട്ടുമോ എന്ന ആശങ്കയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.
സംസ്ഥാനത്തെ കണക്കെടുത്താൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്. കോട്ടയത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തകർന്നത് 13 ധനകാര്യ സ്ഥാപനങ്ങളാണ്. ഇതിലൂടെ നിക്ഷേപകർക്കുണ്ടായത് കോടികളുടെ നഷ്ടവും.
300 കോടി പോയ വഴി
മൂന്നുവർഷം മുമ്പാണ് കോട്ടയത്ത് കുന്നത്തുകളത്തിൽ എന്ന ധനകാര്യ സ്ഥാപനം സ്വർണക്കടയുടെ മറവിൽ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയത്. തട്ടിച്ചെടുത്തത് 300 കോടി രൂപ. മക്കളെ വിവാഹം കഴിപ്പിച്ചയ്ക്കാൻ ചേർന്ന സ്വർണച്ചിട്ടിയും 13 ശതമാനം പലിശയ്ക്ക് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുമാണ് ഉടമ അന്ന് തട്ടിച്ചെടുത്തുകൊണ്ട് മുങ്ങിയത്. ആയിരത്തിലധികം നിക്ഷേപകർക്കാണ് തുക നഷ്ടമായത്.
കുന്നത്തുകളത്തിൽ ജൂവലറി തുറക്കാതായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ജൂവലറിയോടനുബന്ധിച്ചാണ് ധനകാര്യസ്ഥാപനം നടത്തിയിരുന്നത്.
കട പൂട്ടി ഉടമ മുങ്ങിയതോടെ നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാപനത്തിന്റെ മുമ്പിൽ എത്തി കണ്ണീരൊഴുക്കിയത്. ഇതിൽ ഒരു സ്ത്രീ പള്ളത്തുനിന്നും എത്തിയതാണ്. മകളുടെ വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയ മൂന്ന് ലക്ഷം രൂപയാണ് ഇവർ ഇവിടെ നിക്ഷേപിച്ചിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വിവാഹം നടക്കേണ്ടതായിരുന്നു. സ്ഥിരനിക്ഷേപം പിൻവലിക്കാൻ എത്തിയപ്പോൾ രണ്ടാഴ്ചകൂടി ഇല്ലേ കല്യാണത്തിന്, അത്രയും പലിശകൂടി കിട്ടില്ലേയെന്ന് ചോദിച്ച് മടക്കി അയയ്ക്കുകയായിരുന്നു. കൂടാതെ സ്വർണച്ചിട്ടിയിൽ കിട്ടേണ്ട പണമോ സ്വർണമോ നല്കിയില്ല. വേറെ പണം സ്വരുക്കൂട്ടാൻ സാധിക്കാതായതോടെ ആ കല്യാണം മുടങ്ങി. കേസന്വേഷണവും മറ്റും നടക്കുന്നതിനിടെ സ്ഥാപനത്തിന്റെ ഉടമ ജാമ്യത്തിലിറങ്ങി നഗരത്തിലെ ഒരു ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിയർപ്പൊഴുക്കി സമ്പാദിച്ച പണം എങ്ങനെയും തിരികെകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നിക്ഷേപകർ.
പുതുപ്പള്ളി, ചങ്ങനാശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഇതേ രീതിയിൽ തട്ടിപ്പ് നടന്നിരുന്നു. ആപ്പിൾ ട്രീ എന്ന പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ആയിരം കോടിയിലധികമാണ് ഒന്നര വർഷംകൊണ്ട് കൈക്കലാക്കി മുങ്ങിയത്. ഇതേ പേരിൽ ഫിനാൻഷ്യൽ കമ്പനികൾ സ്ഥാപിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ഉടമ മുങ്ങി ഏഴു വർഷം കഴിഞ്ഞിട്ടും ഇതുവരെ നിക്ഷേപകർക്ക് നയാപ്പൈസ തിരികെ കിട്ടിയിട്ടില്ല. കൂടാതെ ചെറുതും വലുതുമായ പത്തോളം ധനകാര്യ സ്ഥാപനങ്ങളും തട്ടിപ്പ് നടത്തിയിട്ടുണ്ട്.