leakage

കറുകച്ചാൽ: പൈപ്പ് പൊട്ടൽ നിത്യസംഭവമായതോടെ ജലവിതരണ വകുപ്പിന്റെ കണക്ഷൻ കറുകച്ചാലിലെ നാട്ടുകാർ ഉപേക്ഷിക്കുന്നു. എല്ലാ പഞ്ചായത്തിലും പൈപ്പുലൈനുകൾ ഉണ്ടെങ്കിലും ജലവിതരണ വകുപ്പിന്റെ വെള്ളം കിട്ടാക്കനി. പൊതുടാപ്പുകളിൽ നിന്നും ഗാർഹിക കണക്ഷനുകളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപയാണ് പ്രതിവർഷം ജലവിതരണ വകുപ്പിന് ലഭിക്കുന്നത്. എന്നാൽ മേഖലയിലെ ജല വിതരണത്തിനെതിരെ പരാതി ശക്തമാണ്. പൈപ്പുപൊട്ടലും യന്ത്ര തകരാറും പതിവായതോടെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

റോഡും നശിപ്പിച്ച് പൈപ്പുകൾ

പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പുകളാണ് ഇന്നും ജലവിതരണ വകുപ്പ് ഉപയോഗിക്കുന്നത്. റോഡുകൾ ഉന്നത നിലവാരത്തിൽ പുനർനിർമിച്ചപ്പോൾ പൈപ്പുകൾ പുന:സ്ഥാപിക്കാനോ തകരാർ പരിഹരിക്കാനോ തയ്യാറായില്ല. ശക്തമായി വെള്ളം തുറന്നു വിടുമ്പോൾ പഴയ പൈപ്പുകൾ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡുകളിലൂടെ പാഴാകുന്നത്. 70 ശതമാനത്തോളം പൈപ്പുകളും കാലപ്പഴക്കത്താൽ തകർന്നു. പൊതുടാപ്പുകളിൽ ഭൂരിഭാഗവും തകർന്ന് വെള്ളം പാഴാകുകയാണ്. പൈപ്പുപൊട്ടലിനെ തുടർന്ന് ഉന്നത നിലവാരത്തിൽ നിർമിച്ച റോഡുകളെല്ലാം തകർന്നു തുടങ്ങി. കറുകച്ചാൽ-മണിമല റോഡിൽ മിക്കയിടങ്ങളിലും പൈപ്പുപൊട്ടിയാണ് ടാറിംഗ് തകർന്നത്.

പാഴാകുന്നത് ലക്ഷങ്ങൾ

പൊതുടാപ്പുകൾക്ക് ലക്ഷങ്ങളാണ് പഞ്ചായത്തുകൾ പ്രതിവർഷം മുടക്കുന്നത്. എന്നാൽ ഭീമമായ തുക പാഴാകുന്നതല്ലാതെ ഗുണഭോക്താക്കൾക്ക് പ്രയോജനം കിട്ടുന്നില്ല. കറുകച്ചാൽ പഞ്ചായത്ത് 221 ടാപ്പുകൾക്കായി 96,688 രൂപ, നെടുംകുന്നം പഞ്ചായത്ത് 88 പൊതുടാപ്പുകൾക്ക് 38,016, കങ്ങഴ പഞ്ചായത്ത് 152 ടാപ്പുകൾക്കായി 67375 രൂപയുമാണ് പ്രതിവർഷം അടയ്ക്കുന്നത്. ഇത്രയും വലിയ തുക അടച്ചിട്ടും പ്രദേശത്തെ ജലവിതരണ ഊർജിതമാക്കാൻ ജലവിതരണ വകുപ്പിന് കഴിയുന്നില്ല.

മേഖലയിൽ ജലവിതരണം ഊർജിതമല്ല. പരാതികൾ പറഞ്ഞാലും പലപ്പോഴും കൃത്യമായ നടപടി സ്വീകരിക്കാറില്ല. വല്ലപ്പോഴും മാത്രമാണ് വെള്ളം എത്തുന്നത്. ഇത് എല്ലാ പ്രദേശങ്ങളിലും കിട്ടാറുമില്ല.

ബി.ബിജുകുമാർ

കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ്

വർഷങ്ങളായി ജലവിതരണ വകുപ്പിന്റെ ഗാർഹിക കണക്ഷൻ ഉണ്ടായിരുന്നു. കൃത്യമായി ബില്ല് അടയ്ക്കാറുണ്ടെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. ഇതോടെ കണക്ഷൻ ഒഴിവാക്കി. പൈപ്പുപൊട്ടി റോഡ് തകരുന്നത് പതിവാണ്.

രാജേഷ് മാന്തുരുത്തി