പാലാ: പാലായിൽ വോളിബോൾ കോർട്ട് എന്ന കായിക പ്രേമികളുടെ സ്വപ്നം മാണി സി കാപ്പൻ എം.എൽ.എയുടെ കരുതലിൽ യാഥാർത്ഥ്യമാകുന്നു. ഇതിനായി ചെറിയാൻ.ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്‌ളഡ്‌ലിറ്റ് വോളിബോൾ കോർട്ട് നിർമ്മിക്കുന്നതിനും സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്ക്കരണത്തിനുമായി മാണി സി കാപ്പൻ എം.എൽ.എ 15 ലക്ഷം രൂപ അനുവദിച്ചതായി മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടം അറിയിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും ഈ ആവശ്യത്തിന് പണം അനുവദിച്ചപ്പോൾ ധനകാര്യ വകുപ്പ് ആദ്യം അനുമതി നൽകിയിരുന്നില്ല. പിന്നീട് കഴിഞ്ഞ ദിവസമാണ് തടസങ്ങൾ നീക്കി അനുമതി നൽകിയത്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്‌ളഡ്‌ലിറ്റ് വോളിബോൾ കോർട്ട് നിർമ്മിക്കണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. ഇതിനായി പാലായിലെ കായിക പ്രേമികൾ നിരവധി നിവേദനങ്ങൾ വിവിധ ഇടങ്ങളിൽ നൽകിയിരുന്നു. നിരവധി സംസ്ഥാന ദേശീയ വോളിബോൾ ടൂർണ്ണമെന്റുകൾക്കു പാലാ വേദിയിയിട്ടുണ്ടെങ്കിലും പാലായിൽ നല്ലൊരു വോളിബോൾ കോർട്ട് ഇല്ലാത്തത് പോരായ്മയായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.വോളിബോൾ കോർട്ട് നിർമ്മിക്കാൻ തുക അനുവദിച്ച മാണി.സി കാപ്പനെ കായികപ്രേമികളുടെയും കായിക താരങ്ങളുടെയും യോഗം അഭിനന്ദിച്ചു. ബിനു പുളിയ്ക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.