കോട്ടയം: പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ ഔദ്യോഗിക പക്ഷമായി മാറിയ കേരളകോൺഗ്രസ് ജോസ് വിഭാഗത്തെ ഒപ്പം കൂട്ടാൻ ഇരു മുന്നണികളും നീക്കം സജീവമാക്കി. ഡിമാൻഡ് വർദ്ധിച്ചതോടെ വില പേശൽ തന്ത്രവുമായി പിടി കൊടുക്കാതെ നിൽക്കുകയാണ് ജോസ് കെ മാണി.
യു.ഡി.എഫിൽ നിന്ന് സാങ്കേതികമായി പുറത്താക്കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ മാറി ചിന്തിക്കാൻ യു.ഡി.എഫ് നേതാക്കൾ നിർബന്ധിതരായെന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ഇന്നലെ ചേരാനിരുന്ന യു.ഡി.എഫ് യോഗവും മാറ്റിയിരുന്നു. ജോസുമായി മദ്ധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം മുസ്ലീം ലീഗ് മുന്നോട്ട് വച്ചതോടെ അടുത്ത യു.ഡി.എഫ് യോഗം ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനം പുന:പരിശോധിച്ച് തിരിച്ചു മുന്നണിയിൽ കൊണ്ടു വരാനുള്ള നീക്കം നടത്തും.
കഴിഞ്ഞ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്കു മാത്രമായി നൽകിയാൽ യു.ഡി.എഫിലേക്ക് തിരിച്ചു വരുന്ന കാര്യം ചർച്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് ജോസ് വിഭാഗം. തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ തങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ യു.ഡി.എഫ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. അതേ സമയം പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ജോസഫ് വിഭാഗത്തെ പിണക്കാതെ ജോസിന് കൂടുതൽ സീറ്റുകൾ നൽകുന്നത് പ്രശ്നമാകും. പ്രത്യേകിച്ചും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിന്ന് യു.ഡി.എഫിന് ജോസ് വിഭാഗം അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിൽ. മാത്രമല്ല, ജോസ് വിഭാഗം വീണ്ടും എത്തിയാൽ ജോസഫ് ഗ്രൂപ്പുമായി സ്ഥിരം പ്രശ്നമുണ്ടാക്കി യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന സ്ഥിതി ഉണ്ടാകുമോയെന്ന സംശയവും നേതാക്കൾക്കുണ്ട്. കൂടാതെ ജോസിന്റെ വിലപേശൽ അംഗീകരിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ടെന്ന അഭിപ്രായവും യു.ഡി.എഫിൽ ശക്തമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ഇടതു മുന്നണിയുമായി രഹസ്യ ധാരണ ഉണ്ടാക്കാനുള്ള ചർച്ചകൾ ജോസ് വിഭാഗം നടത്തിയിരുന്നു. അത് തുടരാനാണ് ഇടതു മുന്നണി ആലോചന. ജോസ് വിഭാഗം യു.ഡിഎഫിലേക്ക് പെട്ടെന്ന് തിരിച്ചു പോകില്ലെന്നും അവർ കരുതുന്നു. തിരിച്ചു പോയാലും ജോസഫ് വിഭാഗവുമായുള്ള പോര് തുടരുന്നത് യു.ഡി.എഫിൽ പ്രതിസന്ധിയുണ്ടാക്കും. അത് ഗുണകരമാകുക തങ്ങൾക്കാവുമെന്നും ഇടതു മുന്നണിയിൽ വിലയിരുത്തലുണ്ട്.
അതേസമയം, ഇരു മുന്നണിയുമായി വിലപേശൽ നടത്തി കൂടുതൽ സ്ഥാനമാനങ്ങൾ വാഗ്ദാനം നൽകുന്ന മുന്നണിയിൽ ചേർന്നാൽ മതിയെന്ന നിലപാടാണത്രേ ജോസ് വിഭാഗത്തിന്.