ഭരണങ്ങാനം : പാലുത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള 'ക്ഷീരഗ്രാമം' പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം. എൽ.എ അറിയിച്ചു. പദ്ധതി പഞ്ചായത്തിലെ 13 വാർഡുകളിലുള്ള ക്ഷീരകർഷകർക്ക് ഗുണം ചെയ്യും. നിലവിൽ പഞ്ചായത്തിൽ 868 കറവപ്പശുക്കളും 30 എരുമകളും ഉണ്ട്. പ്രവിത്താനം, ഭരണങ്ങാനം, കയ്യൂർ എന്നീ സംഘങ്ങൾ വഴി ദിനംപ്രതി 700 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്. ക്ഷീരകർഷക മേഖലയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ 200 ഓളം കർഷകരെ മേഖലയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതുന്നു. തുടർന്ന് ഭരണങ്ങാനത്തെ മോഡൽ ഡയറി വില്ലേജാക്കി ഉയർത്തും. പാൽ സംഭരണം 2000 ലിറ്ററാക്കാനും സാധിക്കും.
ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി 99 കറവമാടുകൾ, 16 കിടാരികൾ, തൊഴുത്ത് നിർമ്മാണം, നവീകരണം, കറവയന്ത്രം വാങ്ങൽ എന്നിവയ്ക്ക് പുറമെ 152 കർഷകർക്ക് ധാതുലവണ മിശ്രിതം നൽകൽ മുതലായവ നടപ്പാക്കും.
ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും നിർവഹണ കമ്മിറ്റി രൂപീകരണവും ഏഴിന് രാവിലെ 10 ന് ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാബു എ തോമസ്, ളാലം ക്ഷീരവികസന ഓഫീസർ ലതീഷ് കുമാർ പി.വി എന്നിവർ അറിയിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് പ്ലാക്കൂട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ക്ഷീരഗ്രാമ പ്രഖ്യാപനം എം.എൽ.എ നിർവഹിക്കും.