തരിശു ഭൂമിയിൽ കൃഷിയിറക്കാൻ കർഷകസംഘങ്ങൾ

നെടുംകുന്നം: പഞ്ചായത്തിലെ തരിശു ഭൂമികളിൽ ഇനി വിളവോത്സവം. നൂറേക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങുകയാണ് നെടുംകുന്നത്തെ വിവിധ കർഷക സംഘങ്ങൾ. വർഷങ്ങളായി തരിശു കിടന്ന സ്ഥലങ്ങളോരോന്നായി പാട്ടമെടുത്താണ് കൃഷി. നെടുംകുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച് കർഷക സംഘങ്ങളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. രണ്ടു വർഷം കൊണ്ട് 35 ഏക്കർ തരിശു ഭൂമിയിലാണ് കർഷകസംഘങ്ങൾ കൃഷിയിറക്കിയത്. നെല്ല് ഉൾപ്പെടെ നൂറേക്കറോളം സ്ഥലത്ത് കൃഷി വ്യാപാപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.വിവിധ കർഷക സംഘങ്ങളിലായി അറുപതോളം കർഷകർ ചേർന്നാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം മൂന്നര ഏക്കറിൽ ആരംഭിച്ച നെൽകൃഷി ഇക്കുറി 15 ഏക്കറിലേക്കാണ് വ്യാപിപ്പിച്ചത്. എല്ലാ ജോലികളും ഇവർ സ്വന്തമായാണ് ചെയ്യുന്നത്. വർഷങ്ങളായി തരിശുകിടന്ന നാരകച്ചാൽ, തെങ്ങുംപള്ളി, മുളയംവേലി എന്നീ പാടശേഖരങ്ങളിൽ നെല്ല്, പച്ചക്കറി, കപ്പ, വാഴ തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങി. നെല്ല്, പച്ചക്കറി, കിഴങ്ങുവിളകൾ തുടങ്ങി മീൻവരെ കൃഷി ചെയ്യുന്നുണ്ട്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ ഭക്ഷ്യ വസ്തുക്കളും സ്വന്തമായി ഉദ്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവർ. നാരകച്ചാലിൽ ആരംഭിച്ച നെൽകൃഷിയുടെ നിലം ഒരുക്കൽ ചടങ്ങ് ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു.