കട്ടപ്പന: കട്ടപ്പന നഗരത്തിലെ പാചകവാതക ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയിട്ടു ഒരുവർഷം പിന്നിടുന്നു. പുതിയ ഏജൻസിക്ക് ലൈസൻസ് നൽകാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് യഥാസമയം സിലിണ്ടറുകൾ ലഭിക്കാത്ത സ്ഥിതിയാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള 30,000ൽപ്പരം പാചകവാകത ഉപഭോക്താക്കൾക്ക് കാഞ്ചിയാർ, ഇരട്ടയാർ, കുമളി എന്നിവിടങ്ങളിലെ ഏജൻസികളിൽ നിന്നാണ് സിലിണ്ടർ എത്തുന്നത്. ഒരു സിലിണ്ടറിനു 60ൽപ്പരം രൂപ കൂടുതൽ നൽകേണ്ടിവരുന്നു. ആവശ്യാനുസരണം സിലിണ്ടർ ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
അടുപ്പിനോ, അനുബന്ധ ഉപകരണങ്ങൾക്കോ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് ഏജൻസി ഓഫീസിലെത്തണം. സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഏജൻസി ഓഫീസുകളിൽ നിന്നു ആരും എത്താറില്ല. ഉപഭോക്താക്കൾ സ്വയം തകരാർ പരിഹരിക്കേണ്ട ഗതികേടാണ്.
മൂന്നു പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചിരുന്ന ഡിവൈൻ ഗ്യാസ് ഏജൻസിയുടെ ലൈസൻസാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ 2019 സെപ്തംബറിൽ റദ്ദാക്കിയത്. ബിനാമി പേരിൽ സ്ഥാപനം നടത്തുന്നതായും അമിതതുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കുന്നതായും സ്ഥിരമായി ഏജൻസിയിൽ ഉണ്ടാകേണ്ടയാൾ വിദേശത്ത് കഴിയുന്നതായുമുള്ള പരാതികളെത്തുടർന്നായിരുന്നു നടപടി. ലൈസൻസ് റദ്ദാക്കിയശേഷം കുന്തളംപാറയിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന സിലിണ്ടറുകൾ മാറ്റാൻ എത്തിയ അധികൃതരെ ചുമട്ടു തൊഴിലാളികൾ തടഞ്ഞിരുന്നു.
പരാതി നൽകി
കട്ടപ്പനയിലെ പാചകവാതക ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസർ എന്നിവർക്ക് പരാതി നൽകിയാതായി കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ്കുട്ടി പടിഞ്ഞാറ്റയിൽ, സെക്രട്ടറി സോബികുട്ടി കൊച്ചിയിലത്ത് എന്നിവർ അറിയിച്ചു.