കോട്ടയം: എട്ടംഗ കുടുംബം കൊവിഡ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ അനാഥരായ മിണ്ടാപ്രാണികൾക്ക് അഭയമൊരുക്കി സർക്കാർ. തിരുവാർപ്പിൽ കൊവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇന്നലെ രാവിലെ വീട്ടിലെ എട്ടാമത്തെയാളും വൈറസ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ പശുക്കൾക്ക് തീറ്റ നൽകാനും കറക്കാനും ആരുമില്ലാത്ത സ്ഥിതിയായി. അകിടിൽ പാൽ കെട്ടി നിൽക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗൃഹനാഥൻ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടുകയായിരുന്നു. പശുക്കളെ സംരക്ഷിക്കുന്നതിനും പാൽ കറക്കുന്നതിനും അടിയന്തിര നടപടിയെടുക്കാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. പഞ്ചായത്തിന്റെയും തിരുവാർപ്പ് പഞ്ചായത്ത് അംഗം പി. എം. മണി, ക്ഷീരസംഘം പ്രസിഡന്റ് എം. എ കുഞ്ഞുമോൻ, സെക്രട്ടറി സജിത എന്നിവരുടെയും നേതൃത്വത്തിൽ മറ്റൊരു പറമ്പിൽ താത്കാലിക ഷെഡ് ഒരുക്കി. ഇവിടെ എത്തിച്ച പശുക്കൾക്ക് തീറ്റ നൽകാനും പാൽ കറന്ന് എത്തിക്കാനും സംഘം ക്രമീകരണം ഏർപ്പെടുത്തി. രോഗമുക്തരായി ഉടമസ്ഥരെത്തി പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോയാലും ഷെഡ് നിലനിർത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മറ്റ് വീടുകളിൽ സമാന സാഹചര്യമുണ്ടായാൽ പശുക്കളെ ഇവിടേയ്ക്ക് മാറ്റും.
'' കൊവിഡ് ബാധിച്ച് എല്ലാവരും ചികിത്സയിലാകുന്ന വീടുകളിലെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ക്ഷീര വികസന വകുപ്പിന് നൽകിയിരിക്കുന്ന നിർദേശം.
കെ.ജി. ശ്രീലത, ഡെപ്യൂട്ടി ഡയറക്ടർ