കോട്ടയം : റോഡരികിലെ പാടശേഖരത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ എരുമയോട് ക്രൂരത. കുമരകംരണ്ടാംകലുങ്കിന് സമീപത്തെ പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയുടെ ശരീരത്തിൽ ടാർ ഒഴിച്ചു. ഉടമ ചെമ്പോടിത്തറയിൽ ഷിബുവും മൃഗഡോക്ടറും അടക്കമുള്ളവർ രണ്ടുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ടാർ നീക്കിയത്. രാത്രിയിൽ പാടശേഖരത്തിലാണ് എരുമയെ കെട്ടുന്നത്. ഇന്നലെ ഉച്ചയോടെ ഷിബു എത്തിയപ്പോഴാണ് വാൽ അനക്കാനാവാതെ ശരീരത്തോട് ചേർന്ന് ടാർ ഒട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടത്.
ടാർ ഉരുകി ശരീരത്തിൽ പിടിച്ചതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ എരുമയ്ക്കു സാധിച്ചിരുന്നില്ല. എരുമയെ കെട്ടിയിരുന്ന സ്ഥലം മുഴുവനും ടാർ നിറഞ്ഞിരിക്കുകയാണ്. മണ്ണെണ്ണയും, സോപ്പ് വെള്ളവും ഉപയോഗിച്ചാണ് ടാർ നീക്കിയത്. ഷിബുവിന്റെ പരാതിയിൽ കുമരകം പൊലീസ് കേസെടുത്തു. രണ്ടു പശുക്കളും ഒരു എരുമയുമാണ് ഷിബുവിനുള്ളത്. കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനാലാണ് പാടശേഖരത്തിൽ ഇവയെ കെട്ടിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് മറ്റൊരു എരുമ പാമ്പ് കടിയേറ്റു ചത്തിരുന്നു.
അപകടത്തിന്റെ പ്രതികാരം
കഴിഞ്ഞ ദിവസം രാത്രിയിൽ കുമരകത്ത് പശുവിനെ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായാവാം എരുമയുടെ ശരീരത്തിൽ ടാറൊഴിച്ചതെന്നാണ് സംശയിക്കുന്നത്. റോഡരികിലാണ് എരുമയും പശുവും നിൽക്കുന്നത്. ഇവ രാത്രി റോഡിലേയ്‌ക്ക് കയറി വരുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിയുണ്ട്.