കോട്ടയം: 2018ലെ പ്രളയത്തിൽ തകർന്ന ചെറുതോണി പാലം പുനർനിർമ്മിക്കുന്നതിന് അനുമതിയായി. ഇതിന്റെ നിർമ്മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അടുത്തമാസം ആദ്യം നിർവ്വഹിക്കും. ഇടുക്കി ഡാമിൽ നിന്നുള്ള അധിക ജലം ഒഴുക്കി വിടാൻ കഴിയും വിധമാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്.
അടിമുടി മാറ്റം
23.83 കോടി രൂപയുടെ പാലമാവും പണിയുക. 120 മീറ്റർ നീളമുണ്ടാവും പാലത്തിന്. കൂടാതെ ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയുമുണ്ട്. 40 മീറ്റർ നീളത്തിൽ 3 സ്പാനുകളുണ്ടാവും. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും, ഇരുവശങ്ങളിലും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പ്രത്യേക വഴിയും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 90 മീറ്റർ വീതമുള്ള 2 അപ്രോച്ച് റോഡിലും പാലത്തിന്റെ ഇരുവശങ്ങളിലും സോളാർ ലൈറ്റുകളും സ്ഥാപിക്കും.
മധുര കേന്ദ്രമായി പ്രവർക്കുന്ന കെ.എസ്.ആൻഡ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുടെ മുഖച്ഛായ മാറ്റാൻ കഴിയും വിധമാണ് പാലം രൂപകല്പന ചെയ്തിട്ടുള്ളത്. വലിയ പ്രളയത്തെ അതിജീവിക്കാൻ പുതിയ പാലത്തിന് കഴിയുമെന്ന് ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. 2018ലെ പ്രളയത്തെത്തുടർന്ന് തകർന്ന ചെറുതോണി പാലം പുനർനിർമ്മിക്കുന്നതിന് അന്ന് സമർപ്പിച്ച സിഗ്നേച്ചർ പാലത്തിന്റെ പദ്ധതി 2019 ഓഗസ്റ്റിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് തള്ളിയിരുന്നു. തുടർന്ന് ആധുനിക രീതിയിൽ പാലം നിർമ്മിക്കുന്നതിന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും കേന്ദ്രഉപരിതല ഗതാഗതവകുപ്പിന് സമർപ്പിക്കുകയായിരുന്നു.