അടിമാലി: മലഞ്ചരക്ക് കടയുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ പ്രതിയെ അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മങ്കുവ ഒഴുകയിൽ ഷെയ്‌സിനെ (39) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി അടിമാലി പ്രൈവറ്റ് സ്റ്റാൻഡിന് സമീപമുള്ള മലഞ്ചരക്ക് കടയിൽ നിന്ന് കുരുമുളക്, ഏലം, ജാതി പത്രി തുടങ്ങി എഴുപതിനായിരം രൂപയുടെ സാധനങ്ങൾ മോഷണം പൊയിരുന്നു.മോഷണവുമായി ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ സമീപത്തുള്ള കടയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മോഷണമുതൽ അടിമാലിയിൽ നിന്ന് ഓട്ടാറിക്ഷാ വിളിച്ച് മുരിക്കാശ്ശേരിയിൽ വില്പന നടത്തി. സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ അടിമാലി പൊലീസിനെ അറിയച്ചതിനെ തുടർന്ാണ് ഇന്നലെ ഒഴുവത്തടത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്ന് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തത്. മറ്റ് പന്ത്രണ്ട് മോഷണ കേസുകളിൽക്കൂടി ഇയാൾ പ്രതിയാണ്.
കഴിഞ്ഞ ദിവസം രാത്രി മോഷണമുതലമായി പോകവേ എക്‌സൈസിന്റ ജീപ്പ് കണ്ട് അടിമാലിയിലെ സ്വർണ്ണ കടയുടെ മുൻവശത്ത് ഒരു ചാക്ക് കുരുമുളക് ഇയാൾ ഉപേക്ഷിക്കുകയും എക്‌സൈസ് ഇത് അടിമാലി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.